തൻ്റെ ഭർത്താവിനെ കണ്ടെത്താൻ പൊലീസ് വേണ്ടത്ര ശ്രമങ്ങൾ നടത്തുന്നില്ലെന്ന് ആരോപിച്ച് ടെക്കിയുടെ ഭാര്യ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. കുറച്ച് പണമെടുക്കാൻ എടിഎമ്മിൽ പോയ ശേഷം ഭർത്താവിനെ കാണാതാവുകയായിരുന്നു.
നോർത്ത് ബെംഗളൂരു നിവാസിയായ ടെക്കിയെ ഓഗസ്റ്റ് 4 മുതൽ കാണാതാവുകയായിരുന്നു, ഭർത്താവിനെ കണ്ടെത്താൻ പൊലീസ് ആവശ്യമായ ശ്രമങ്ങൾ നടത്തുന്നില്ലെന്ന് ആരോപിച്ച് ഭാര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു. തന്റെ ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ഭാര്യയുടെ സംശയം.
അന്വേഷണത്തിൻ്റെ പ്രാഥമിക ഘട്ടത്തിൽ, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ ഇയാൾ എവിടെയാണെന്ന് പൊലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചെങ്കിലും ഒരുവിവരവും കിട്ടിയില്ല.
advertisement
എന്നാൽ നോയിഡയിലെത്തിയ ടെക്കി അവിടെ നിന്ന് വാങ്ങിയ പുതിയ സിം പഴയ ഫോണിൽ ഇട്ടതാണ് ആളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
“നോയിഡയിലെ മാളിൽ നിന്നും സിനിമ കണ്ട് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഞങ്ങൾ മൂന്ന് പേർ അദ്ദേഹത്തെ വളഞ്ഞു. സിവിൽ വസ്ത്രം ധരിച്ച പൊലീസുകാരാണ് ഞങ്ങൾക്കെന്ന് അയാൾക്ക് മനസ്സിലായി. ചിരിച്ചുകൊണ്ട് ഇനിയെന്ത്? എന്ന് ചോദിച്ചു. ബെംഗളൂരുവിലേക്ക് തിരികെ പോകണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ തിരികെ വരുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. കുറച്ച് മണിക്കൂറുകളുടെ ശ്രമങ്ങൾക്കൊടുവിലാണ് തിരികെ വരാൻ അദ്ദേഹം തയാറായത്''- അന്വേഷണ ഉദ്യോഗസ്ഥര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
"നിങ്ങൾ എന്നെ ജയിലിലടച്ചോളൂ. ഞാൻ അവിടെ താമസിക്കാം... പക്ഷേ ഞാൻ മടങ്ങിവരില്ല," ഇതാണ് ടെക്കി ആദ്യം പൊലീസുകാരോട് പറഞ്ഞത്. എന്നാൽ, ഭാര്യ നൽകിയ മിസ്സിംഗ് പരാതി തൻ്റെ സാന്നിധ്യത്തിൽ മാത്രമേ അവസാനിപ്പിക്കാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു.
വെള്ളിയാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പൊലീസ് ഇയാളിൽ നിന്ന് മൊഴിയെടുത്തശേഷം നാട്ടിലേക്ക് വിട്ടു. ഭാര്യ തന്നെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ടെക്കി മൊഴിയിൽ പറയുന്നു.
"ഞാൻ അവളുടെ രണ്ടാമത്തെ ഭർത്താവാണ്. ഏകദേശം മൂന്ന് വർഷം മുമ്പ് അവളെ കണ്ടുമുട്ടിയപ്പോൾ, വിവാഹമോചിതയായിരുന്നു. 12 വയസ്സുള്ള ഒരു മകളുണ്ട്. ഞാൻ ഒരു ബാച്ചിലറായിരുന്നു, എങ്കിലും അവളെ വിവാഹം കഴിക്കാൻ സമ്മതിച്ചു. ഞങ്ങൾക്ക് എട്ട് മാസം പ്രായമുള്ള ഒരു മകളുണ്ട്, ” അദ്ദേഹം പൊലീസിനോട് പറഞ്ഞു.
“അവൾ എൻ്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു, ഒരു തുള്ളി ചോറോ ചപ്പാത്തിയോ എൻ്റെ പ്ലേറ്റിൽ നിന്ന് പുറത്തേക്ക് വീണാലും അവൾ വഴക്കുണ്ടാക്കും. അവൾ പറയുന്നതനുസരിച്ച് ഞാൻ വസ്ത്രം ധരിക്കണം, ചായ കുടിക്കാൻ പോലും ഒറ്റയ്ക്ക് പോകാൻ അനുവദിക്കില്ല''- ടെക്കി തുടർന്നുപറഞ്ഞു.
തന്നെ കാണാനില്ലെന്ന് അറിയിച്ച് ഭാര്യ തൻ്റെ വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ അപ്‌ലോഡ് ചെയ്‌തതിനാൽ ടെക്കി തൻ്റെ രൂപം മാറ്റുകയും ചെയ്തു. തല മൊട്ടയടിച്ചു. ബസിൽ തിരുപ്പതിയിലേക്ക് പോയ ഇയാൾ ട്രെയിനിൽ ഭുവനേശ്വറിൽ എത്തുകയും അവിടെ നിന്ന് ഡൽഹിയിലേക്ക് പോയ ശേഷം നോയിഡയിലേക്ക് പോകുകയുമായിരുന്നുവെന്ന് ടെക്കി പൊലീസിനോട് പറഞ്ഞു.