വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ലോകനേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തത് ശ്രദ്ധേയമാണെന്നും നിർമ്മിത ബുദ്ധി വികസനത്തിൽ ഒരു ഏകീകൃത ലോകം കെട്ടിപ്പടുക്കാനുള്ള ശക്തമായ സന്ദേശമാണ് അവർ നൽകുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.നാരായണഗുരുവിനെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തക പ്രകാശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ നാളെ ഉച്ചകോടിയിൽ സംസാരിക്കുന്നുണ്ടെന്നും ഇന്ത്യ ഈ മേഖലയിൽ നടത്തുന്ന മുന്നേറ്റങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയെ 'അലങ്കോലപ്പെട്ട ഒരു പിആർ നാടകം' എന്ന് വിശേഷിപ്പിക്കുകയും അവിടെ ചൈനീസ് ഉൽപ്പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നത് എന്ന് ആരോപിക്കുകയും ചെയ്ത രാഹുൽ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമാണ് തരൂരിന്റെ പ്രസ്താവന. പരിപാടിയിലെ കെടുകാര്യസ്ഥത രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മറ്റ് മുതിർന്ന നേതാക്കളും വിമർശിച്ചിരുന്നു.
advertisement
റാഫേൽ വിമാനങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇത്തരം കരാറുകൾ അത്യന്താപേക്ഷിതമാണെന്ന് തരൂർ മറുപടി നൽകി. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യം ദുർബലമാണെന്ന് കരുതി ആരും യുദ്ധത്തിന് മുതിരാതിരിക്കാനാണ് പ്രതിരോധം ശക്തിപ്പെടുത്തുന്നതെന്നും ഇക്കാര്യത്തിൽ താൻ സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'കേരള സ്റ്റോറി 2' എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന്, ആദ്യ ഭാഗം വെറുപ്പ് പടർത്തുന്ന ഒന്നായിരുന്നുവെന്ന് തരൂർ പ്രതികരിച്ചു. ആയിരക്കണക്കിന് ആളുകൾ മതം മാറിയെന്നത് വാസ്തവമല്ലെന്നും വർഷങ്ങൾക്കിടയിൽ വളരെ കുറച്ച് കേസുകൾ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ഒരു വലിയ കഥയാക്കി മാറ്റുന്നതും അത് പ്രചരണത്തിനായി ഉപയോഗിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
