ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ്, ആം ആദ്മി അടക്കം 19 പാർട്ടികൾ വിട്ടുനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കിയത്. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.
കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, ശിവസേന (യുബിടി), സമാജ്‌വാദി പാർട്ടി, സിപിഐ, സിപിഐ എം, ജെഎംഎം, കേരള കോൺഗ്രസ് മാണി, വിടുതലൈ ചിരുതേഗൽ കച്ചി, രാഷ്ട്രീയ ലോക്ദൾ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്), എൻസിപി, ആർജെഡി , IUML, നാഷണൽ കോൺഫറൻസ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നീ പാർട്ടികളാണ് ചടങ്ങ് ബഹിഷ്കരിക്കുന്നത്.
advertisement
Also Read- പുതിയ പാര്‍ലമെന്‍റ് മന്ദിരം അലങ്കരിക്കാന്‍ ‘ചെങ്കോല്‍’ ഉണ്ടാകും; അമിത് ഷാ
പ്രസിഡന്റ് ദ്രൗപതി മുർമുവിനെ മാറ്റി നിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തീരുമാനം കടുത്ത അപമാനവും ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണവുമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ജനാധിപത്യത്തിന്റെ ആത്മാവ് പാർലമെന്റിൽ നിന്ന് ഊറ്റിയെടുക്കപ്പെടുമ്പോൾ, ഒരു പുതിയ കെട്ടിടത്തിന് ഒരു വിലയും ഞങ്ങൾ കാണുന്നില്ല. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനം ഞങ്ങൾ പ്രഖ്യാപിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. കൂടാതെ, ഹിന്ദുത്വ പ്രചാരകന്‍ വി ഡി സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ചടങ്ങെന്നതും പ്രതിപക്ഷം വിമര്‍ശിക്കുന്നു.
അതേസമയം, പാര്‍ലമെന്റ് ഉദ്ഘാടനത്തിന് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണമോ എന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.
ബ്രിട്ടീഷുകാർ രൂപകൽപ്പന ചെയ്തതാണ് ഇന്ത്യയുടെ ഇപ്പോഴുളള പാർലമെന്‍റ് മന്ദിരം. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്ത്രിതിയിലാണ് നിർമാണം. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.