ഇതിന്റെ ആദ്യ ഘട്ടമായി മഹാ സമ്പർക്ക് അഭിയാൻ നടത്താൻ 250 ബിജെപി നേതാക്കൾ അടങ്ങുന്ന സംഘം തയ്യാറെടുത്തു കഴിഞ്ഞു. ഈ 250 പാർട്ടി നേതാക്കളും രാജ്യത്തെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രമുഖ വ്യക്തികളെ നേരിട്ടു കണ്ട് സംസാരിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ പ്രമുഖരെ സന്ദർശിച്ച ശേഷം, കഴിഞ്ഞ ഒൻപതു വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ചെയ്തു തീർത്ത വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു പരിചയപ്പെടുത്തും.
advertisement
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നിർമല സീതാരാമൻ എന്നിവരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാന കമ്മറ്റികളുടെ അധ്യക്ഷന്മാരുമെല്ലാം അടങ്ങുന്നതാണ് ഈ നേതൃസംഘം. ഡോക്ടർമാർ, അധ്യാപകർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, പത്മ അവാർഡ് ജേതാക്കൾ, പ്രമുഖ അഭിഭാഷകർ, കായിക താരങ്ങൾ, അഭിനേതാക്കൾ എന്നിങ്ങനെ പലരും ഉൾപ്പെടുന്ന അഞ്ചു ലക്ഷം പ്രമുഖരെയാണ് ഇവർ സന്ദർശിക്കുക. ഒമ്പതു വർഷത്തെ മോദി സർക്കാരിന്റെ പ്രവർത്തന റിപ്പോർട്ട് ബുക്ക്‌ലെറ്റ് രൂപത്തിൽ ഇവർക്ക് സമ്മാനിക്കുകയും ചെയ്യും.
മോദി സർക്കാരിന്റെ വികസന മുന്നേറ്റങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ കൊണ്ടുവന്നിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും രാജ്യത്തെ 140 കോടി ജനങ്ങളെ ബോധവാന്മാരാക്കാൻ ഈ അഞ്ച് ലക്ഷം പ്രമുഖ വ്യക്തികളെ നിയോഗിക്കും. ”നമ്മുടെ സൈനികർക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള ജനങ്ങളിൽ നിന്നും വലിയ ബഹുമാനമാണ് ലഭിക്കുന്നത്. സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ യുവാക്കൾക്കും ആവേശമുണ്ട്. മോദി സർക്കാർ നടപ്പിൽ വരുത്തിയിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് വിരമിച്ച സൈനികരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ, അക്കാര്യം പൊതുജനങ്ങളിലേക്കെത്തിക്കാൻ അവർക്ക് സാധിക്കും”, ക്യാംപെയിന്റെ ആസൂത്രണ സംഘത്തിലെ അംഗങ്ങളിലൊരാൾ പറഞ്ഞു.
ക്യാംപെയിന്റെ ഭാഗമായി ജെ പി നദ്ദ ഇതിനോടകം തന്നെ ചില പ്രമുഖ സൈനിക നേതാക്കളെ സന്ദർശിച്ചു കഴിഞ്ഞു. മുൻ സൈനിക മേധാവി ദൽബീർ സിംഗ് സുഹാഗ്, മുൻ വ്യോമസേനാ മാർഷൽ ഡെൻസിൽ കീലോർ, മുൻ ലഫ്‌നന്റ് ജനറൽ എ എസ് ലാംബ എന്നിവരാണ് അവരിൽ ചിലർ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018 ലും സമാനമായ ഒരു ക്യാംപെയിൻ ബിജെപി നടത്തിയിരുന്നു. ‘സമർത്ഥൻ കേ ലിയേ സമ്പർക്ക്’ എന്നായിരുന്നു അന്നത്തെ ക്യാംപെയിന്റെ പേര്.
