കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നിയമത്തിനെതിരെ ദേശീയ തലത്തിൽ കർഷകരുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നുണ്ട്. രാജ്യതലസ്ഥാന അതിർത്തിയിൽ ഒത്തുകൂടി നടത്തുന്ന സമരത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലും സമരം തുടരുന്നുണ്ട്. പഞ്ചാബിൽ ഇത്തരത്തിൽ പ്രതിഷേധം തുടരുന്ന കർഷകരാണ് കഴിഞ്ഞ ദിവസം എംഎൽഎയെ കയ്യേറ്റം ചെയ്തത്. ബിജെപി സർക്കാർ നടപ്പാക്കിയ നിയമത്തിനെതിരെ സമരം കടുപ്പിച്ച കർഷകർ സംസ്ഥാനത്തെ ബിജെപി ചടങ്ങുകളിലെല്ലാം തന്നെ പ്രതിഷേധവുമായെത്തിയിരുന്നു.
Also Read-വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപാനം; വീഡിയോ വൈറലായതിനു പിന്നാലെ അധ്യാപകന് സസ്‌പെന്‍ഷന്‍
advertisement
ഇതിന് തുടർച്ചയായാണ് കഴിഞ്ഞ ദിവസവും എംഎൽഎയ്ക്ക് നേരെ കയ്യേറ്റമുണ്ടായത്. വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അരുൺ നാരംഗിനെയും കൂട്ടരെയും പ്രതിഷേധക്കാർ വളയുകയായിരുന്നു. അദ്ദേഹത്തിന്‍റെ വാഹനത്തിൽ കരിമഷി പ്രയോഗവും ഉണ്ടായി. ഇതിനിടെ പൊലീസ് ഇടപെട്ട് എംഎൽഎയെയും അനുയായികളെയും സമീപത്തെ ഒരു കടയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവർ ഇവിടെ നിന്നും പുറത്തേക്കിറങ്ങിയ സമയത്താണ് കർഷകര്‍ കയ്യേറ്റം ചെയ്തത്. എംഎൽഎയെ മർദ്ദിച്ച പ്രതിഷേധക്കാർ അദ്ദേഹത്തിന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.
സംഘർഷാവസ്ഥയിലായ സ്ഥലത്ത് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാർക്ക് നടുവിൽ നിന്നും പൊലീസ് എംഎൽഎയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. തുടർന്ന് പൊലീസ് അകമ്പടിയോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ബിജെപി നേതാക്കളെ വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെ കർഷകർ ഉറച്ചു നിൽക്കുകയായിരുന്നു എന്നാണ് മാലൗട്ട് ഡിഎസ്പി ജസ്പാൽ സിംഗ് അറിയിച്ചത്.
ഇതിനിടെ കർഷക പ്രതിഷേധത്തിനിരയായ എംഎൽഎയുടെ വീഡിയോയും വൈറലായിട്ടുണ്ട്. കീറിയ വസ്ത്രങ്ങളുമായി പൊലീസ് അകമ്പടിയിൽ സുരക്ഷിതമായ ഇടത്തേക്ക് പോകുന്ന ബിജെപി എംഎൽഎയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.