തിരുവനന്തപുരത്തു നിന്നും 4 തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് താനെന്നും അത് സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള തൻറെ അവകാശത്തെ ജനങ്ങൾ പിന്തുണച്ചത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു
എൽഡിഎഫ് സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ചതിന് കോൺഗ്രസിൽ നിന്ന് തന്നെ വിമർശനമുയരുന്ന സമയത്താണ് തരൂരിന്റെ പുതിയ പരാമർശം. പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിനായി പാർട്ടിയുടെ അടിത്തറ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തരൂർ പറഞ്ഞു. കോൺഗ്രസ് അടിത്തറ ശക്തമാക്കാൻ ശ്രമിച്ചില്ലെങ്കിൽ, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിന് വോട്ട് അടിത്തറ കൊണ്ട് മാത്രം വിജയിക്കാൻ കഴിയില്ലെന്നും അത് ഒരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ തന്റെ ജന പിന്തുണ പാർട്ടി കരുതുന്നതിനെക്കാൾ കൂടുതലാണ്. തന്റെ സംസാരവും പെരുമാറ്റവും ആളുകൾക്ക് ഇഷ്ടമാണ്. കോൺഗ്രസിനെ പൊതുവെ എതിർക്കുന്നവർ പോലും തനിക്ക് വോട്ട് ചെയ്തു. 2026 ൽ ആഗ്രഹിക്കുന്നതും അതാണെന്നും അദ്ദേഹം പറഞ്ഞു
സ്വതന്ത്ര സംഘടനകൾ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളിൽ കേരളത്തിലെ നേതൃസ്ഥാനങ്ങളിൽ അദ്ദേഹം മറ്റുള്ളവരേക്കാൾ മുന്നിലാണെന്ന് തരൂർ പറഞ്ഞു. പാർട്ടി അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പാർട്ടിക്കൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ, തനിക്ക് തന്റെതായ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലെ സേവനത്തിനുശേഷം അമേരിക്കയിലെ സുഖകരമായ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചത് സോണിയ ഗാന്ധി , മൻമോഹൻ സിംഗ് , രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിർബന്ധപ്രകാരമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി
രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിയെക്കുറിച്ച് താൻ എപ്പോഴും നിർഭയമായി തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തരൂർ പറഞ്ഞു. ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ അഭിനന്ദിക്കുകയും തെറ്റായ നടപടികൾക്ക് അതിനെ വിമർശിക്കുകയും ചെയ്യണം. പൊതുജനങ്ങളിൽ നിന്ന് തന്റെ പരാമർശങ്ങൾക്ക് ഒരു നെഗറ്റീവ് പ്രതികരണം ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ അത് പാർട്ടിയിൽ നിലനിൽക്കുന്നു. എതിരാളികളാണെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, അവരെ അഭിനന്ദിക്കണമെന്നും തരൂർ പറഞ്ഞു.
പാർട്ടി മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ തരൂർ നിഷേധിച്ചു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവും ആശയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് ശക്തമായ സംഘടനാ സംവിധാനം വേണമെന്നും തരൂർ പറഞ്ഞു.