ഓപ്പറേഷൻ സിന്ദൂർ വേളയിൽ നമ്മുടെ സൈന്യം മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാനെ കീഴടങ്ങാൻ പ്രേരിപ്പിച്ചുവെന്നും എന്നാൽ പാകിസ്ഥാൻ എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് കോൺഗ്രസ് ആലപിച്ചതെന്നും മോദി പരിഹസിച്ചു. ഇന്ത്യയുടെ ശത്രുക്കൾ ഉയർത്തുന്ന വാദഗതികൾ കോൺഗ്രസ് എപ്പോഴും ഏറ്റെടുക്കാറുണ്ടെന്നും ഇത് ആ പാർട്ടിയുടെ ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് പാകിസ്ഥാനുമായുള്ള ബന്ധം എക്കാലത്തും നിലനിന്നിരുന്നുവെന്നും അവരുടെ പ്രസ്താവനകൾ ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാടിനെ ദുർബലപ്പെടുത്തുകയും ശത്രുശക്തികൾക്ക് കരുത്ത് പകരുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർജിക്കൽ സ്ട്രൈക്ക് ആയാലും എയർ സ്ട്രൈക്ക് ആയാലും സായുധ സേനയുടെ വീര്യത്തെ കോൺഗ്രസ് എപ്പോഴും അപമാനിച്ചിട്ടുണ്ടെന്നും ശത്രുരാജ്യങ്ങളുടെ അജണ്ടയാണ് അവർ നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'വൺ റാങ്ക് വൺ പെൻഷൻ' (OROP) പദ്ധതി നടപ്പിലാക്കാൻ വൈകിപ്പിച്ചതിലൂടെ കോൺഗ്രസ് സൈനികരെ വഞ്ചിച്ചുവെന്നും മോദി പറഞ്ഞു. തന്റെ സർക്കാരാണ് സൈനികരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
advertisement
അസമിലെ അനധികൃത കുടിയേറ്റ വിഷയത്തിലും കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് പരസ്യമായി പിന്തുണയ്ക്കുകയാണെന്നും അവർക്കെതിരെയുള്ള നടപടികളെ പാർട്ടി എതിർക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരൻ എന്ന വാക്ക് ഉച്ചരിക്കുന്നവരെപ്പോലും ജയിലിലടയ്ക്കുന്ന നിയമം കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ സംസ്ഥാനത്തെ തദ്ദേശീയ സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഏറെ ത്യാഗങ്ങളിലൂടെയാണ് അസമിൽ സമാധാനം സ്ഥാപിച്ചതെന്നും അതിനാൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
