രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായ പ്രവീണ്‍ ചക്രവര്‍ത്തിയുമായുള്ള വിജയ്‌യുടെ കൂടിക്കാഴ്ച അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ തേടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി (ടിഎന്‍സിസി) ചുമതലയുള്ള ഗിരീഷ് ചോദങ്കറിന്റെ നേതൃത്വത്തിലുള്ള വോട്ടെടുപ്പ് പാനല്‍ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ടിവികെ നേതാവും കോണ്‍ഗ്രസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെയും പാര്‍ട്ടിയുടെ ഡാറ്റ അനലിറ്റിക്‌സ് വകുപ്പിന്റെയും മേധാവിയാണ് പ്രവീണ്‍ ചക്രവര്‍ത്തി. വിജയ്‌യുടെ ചെന്നൈയിലുള്ള ഓഫീസില്‍ വച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായി ചക്രവര്‍ത്തി സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്തായിരുന്നുവെന്ന് പ്രവീൺ ചക്രവര്‍ത്തി വെളിപ്പെടുത്തിയിട്ടില്ല.
advertisement
പ്രവീണ്‍ ചക്രവര്‍ത്തിക്ക് രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ബന്ധമുണ്ടെന്നും പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെ അദ്ദേഹം വിജയ്‍യെ കാണില്ലെന്നും പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബദല്‍ രാഷ്ട്രീയ വഴികള്‍ തേടുന്നതിലുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പ്പര്യമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സഖ്യ കക്ഷികളുമായി ചേര്‍ന്ന് അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് വിജയ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് ഡിഎംകെ സഖ്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ ടിഎന്‍സിസിയിലെ ചിലരെ പ്രേരിപ്പിച്ചിരുന്നു. എഐസിസിക്ക് മുമ്പാകെ തങ്ങളുടെ ആവശ്യം ഉന്നയിക്കാന്‍ പലരും ഡല്‍ഹിയിലേക്ക് പോയതായും റിപ്പോര്‍ട്ടുണ്ട്.
Summary: TVK leader Vijay (Thalapathy Vijay) and Congress leader Praveen Chakravarty met to start new discussions in Tamil Nadu politics. The meeting came at a time when the Congress has repeatedly said that it will continue its alliance with the DMK in the 2026 assembly elections. This has started fresh speculations in political circles
