ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി പ്രതിനിധിസംഘത്തില്‍ അംഗമായ സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനേഷ്യയിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് അഭിപ്രായപ്രകടനം നടത്തിയത്. ജനതാദള്‍ (യു) നേതാവ് സഞ്ജയ് കുമാര്‍ ഝാ നേതൃത്വം നല്‍കുന്ന സംഘത്തിനൊപ്പമാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനേഷ്യയിലെത്തിയത്.
'ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്‌നമുണ്ടായിരുന്നു. രാജ്യത്തെ മറ്റുപ്രദേശങ്ങളില്‍നിന്ന് വേറിട്ടതാണ് തങ്ങളെന്ന ചിന്ത കശ്മീരില്‍ നിഴലിച്ചിരുന്നു. ഇത് ഭരണഘടനയുടെ 370-ാം അനുച്ഛേദത്തെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ആലോചനകളില്‍ പ്രതിഫലിച്ചു. എന്നാല്‍ ആ അനുച്ഛേദം റദ്ദാക്കിയതോടെ ആ പ്രശ്‌നം അവസാനിച്ചു', സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
advertisement
370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള കാലം കശ്മീര്‍ പുരോഗതിയുടെ പാതയിലാണെന്നും സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിലവില്‍ വന്നതായും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 65 ശതമാനം ജനങ്ങള്‍ വോട്ടവകാശം വിനിയോഗിച്ചതായും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
സമീപകാലത്ത് പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കളിൽ ഒടുവിലത്തെയാളാണ് സൽമാൻ ഖുർഷിദ്. നേരത്തെ, സംഘത്തിൽ ഉൾപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂരും മനീഷ് തിവാരിയും പാർട്ടി നിലപാടില്‍ നിന്നും വ്യത്യസ്തമായ രീതിയിൽ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
ഗയാന, പാനമ എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ സന്ദർശന വേളയിൽ തരൂർ പാകിസ്ഥാനെ തുറന്നുകാട്ടിയപ്പോൾ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് ഇടയിൽ അമേരിക്ക മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് തിവാരി ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വ്യാപാരം ഒരു ഉപകരണമായി ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും സർക്കാരിനെ ചോദ്യം ചെയ്തുവരുന്നതിനിടെയായിരുന്നു ഇത്.
അതേസമയം, ആർട്ടിക്കിൾ 370 സംബന്ധിച്ച കോൺഗ്രസ് നേതാവിന്റെ പരാമർശങ്ങളോട് പ്രതികരിച്ച് ബിജെപി രംഗത്തെത്തി. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ജമ്മു കശ്മീരിന് പ്രത്യേക പദവി ഭരണഘടനയിൽ അവതരിപ്പിച്ചതിലൂടെ 'മണ്ടത്തരം' ചെയ്തുവെന്ന് സമ്മതിക്കുന്നതായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
Summary: Yet another senior Congress leader, who is a part of the delegations sent abroad to expose Pakistan on terrorism, has deviated from the party line – this time, it’s Salman Khurshid, who hailed the abrogation of Article 370 from Jammu and Kashmir.