ഇത് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. അതേസമയം, ഇത്തരത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രതീക്ഷയുടെ തുരുത്തായി എത്തിയിരിക്കുകയാണ് ഡെറാഡൂണിൽ നിന്നുള്ള ഒരു സാമൂഹിക പ്രവർത്തകൻ. കൊറോണ വ്യാപനത്തിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട 100 കുട്ടികളെ ദത്തെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഡെറാഡൂൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻജിഒയായ ജോയ് (ജസ്റ്റ് ഓപ്പൺ യുവർസെൽഫ്) സ്ഥാപകനായ ജയ് ശർമ ഇതിനകം 20 കുട്ടികളെ ദത്തെടുത്ത് കഴിഞ്ഞു. കൂടാതെ 100 കുട്ടികളെ കൂടി ദത്തെടുക്കുന്നതിനുള്ള ക്യാംപയിൻ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
advertisement
കോവിഡ് 19 രണ്ടാം തരംഗം ആരംഭിച്ചപ്പോൾ, ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാതാപിതാക്കൾ രണ്ടു പേരും മരിച്ച അഞ്ച് കുടുംബങ്ങളിലെ കുട്ടികളെ കണ്ടുമുട്ടിയെന്ന് ജയ് ശർമ പറയുന്നു. അനാഥരായ ഇവർ വീടുകളിൽ ഒറ്റപ്പെടുകയായിരുന്നു.
ഈ കുട്ടികളിൽ കുറച്ചുപേർ 4 മുതൽ 5 വരെ പ്രായമുള്ളവരാണ്, ഒരാൾ പന്ത്രണ്ടാം വയസ്സിലും ബാക്കിയുള്ളവർ ചെറിയ കുട്ടികളുമായിരുന്നു. ഇത് തന്റെ മനസ്സിനെ ബാധിച്ചതായും കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇത്തരം കുട്ടികളുടെ എണ്ണവും കൂടുമെന്നതിനാൽ ഇവരെ സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇതേവരെ 20 കുട്ടികളെ കണ്ടെത്തി അവരുടെ ഭക്ഷണം, മരുന്നുകൾ, സാമ്പത്തിക സഹായം എന്നിവ നൽകി സംരക്ഷിക്കുന്നുണ്ട്. ഇവരിൽ രണ്ടുപേർ മാത്രമാണ് ഡെറാഡൂണിൽ നിന്നുള്ളത്. മറ്റുള്ളവർ സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്നും ജയ് ശർമ കൂട്ടിച്ചേർത്തു. ഒരാഴ്ചയ്ക്കുള്ളിൽ, 50 കുട്ടികളെ ദത്തെടുക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കും. തുടർന്ന് മൊത്തം 100 കുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കും. ഈ കുട്ടികൾ സ്വയം പര്യാപ്തമാകുന്നതു വരെ സാധ്യമായ എല്ലാ രീതിയിലും അവരെ പിന്തുണയ്ക്കുമെന്ന് ജയ് ശർമ പറഞ്ഞു.
കുട്ടികളെ ദത്തെടുക്കുന്നതിനായി അനേകം ഗ്രാമങ്ങളിലേക്ക് ടീം നിരന്തരം സന്ദർശം നടത്തുന്നുണ്ട്. അനാഥരായി തീർന്ന കുട്ടികളെ സഹായിക്കുന്നതിന് ചില ഗ്രാമപ്രഞ്ചായത്തുകളും അവരുമായി ബന്ധപ്പെട്ടിരിക്കുന്നു.
കോവിഡ് വ്യാപകമായ ആദ്യനാളുകൾ മുതൽ ആവശ്യമായ പിന്തുണ നൽകുന്നതിൽ ശർമയുടെ എൻജിഒ പ്രവർത്തിക്കുന്നുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കി അധിക ചാർജ് വാങ്ങാതെ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർക്ക് കോവിഡ് മെഡിക്കൽ കിറ്റുകൾ സാനിറ്റൈസർ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നൽകിയെന്നും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഡൽഹിയിൽ, കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ 2000ലധികം കുട്ടികൾക്കാണ് അച്ഛനെയോ അമ്മയെയോ അല്ലെങ്കിൽ രണ്ടുപേരെയുമോ നഷ്ടപ്പെട്ടത്. ഇതിൽ 67 പേർക്ക് ഇരുവരെയും നഷ്ടപ്പെട്ടെന്നും കഴിഞ്ഞ മാർച്ചിൽ പകർച്ചവ്യാധി പടർന്നു പിടിച്ചതിന് ശേഷം ഡിസിപിസിആർ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയിരുന്നു. ദില്ലി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (ഡിസിപിസിആർ) നടത്തിയ സർവേയിൽ 651 കുട്ടികൾക്ക് അമ്മമാരെ നഷ്ടപ്പെട്ടു, 1,311 കുട്ടികൾക്ക് അച്ഛന്മാരെ നഷ്ടപ്പെട്ടെന്നും കണ്ടെത്തി.