കളരിപ്പയറ്റിനെ മത്സരയിനമാക്കി ഒരാഴ്ചയ്ക്കുള്ളിൽ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി.
2015ൽ കേരളം ആതിഥ്യം വഹിച്ച 35–ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അന്ന് പ്രദർശനയിനമായിരുന്നു. 2023 ഗോവ ഗെയിംസിൽ മത്സരയിനമായി. എന്നാൽ, ഇക്കുറി പ്രദർശന ഇനങ്ങളുടെ നിരയിലേക്കു മാറ്റുകയായിരുന്നു.
കളരിപ്പയറ്റ് മത്സര ഇനമാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതോടെ ദേശീയ ഗെയിംസിൽ കേരളത്തിനു സ്വർണ പ്രതീക്ഷകളുമായി ഇനി കളരി അങ്കം .കഴിഞ്ഞ ദേശീയ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡലുകളാണു കേരളം കളരിപ്പയറ്റിൽ നിന്നു നേടിയത്. 28 മുതൽ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡിലാണ് ദേശീയ ഗെയിംസ്. 34 ഇനങ്ങളിൽ കളരിപ്പയറ്റ് ഉൾപ്പെടെ നാലെണ്ണം പ്രദർശന മത്സരങ്ങളാക്കിയാണ് ആദ്യ തീരുമാനം വന്നത്. പിന്നാലെ മല്ലക്കാമ്പ്, യോഗ എന്നിവയെ മത്സര ഇനങ്ങളാക്കി. കളരിപ്പയറ്റും റാഫ്‌റ്റിങ്ങും പുറത്താകുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.കളരിപ്പയറ്റ് മത്സരങ്ങൾ 28 മുതൽ ഹരിദ്വാറിലാണു നടക്കുക.26 അംഗ ടീമാണ് കേരളത്തിന്.
advertisement