ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിക്കുന്ന ഒന്നിലധികം സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തുകയും അവയുടെ ഉള്ളടക്കങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിനുശേഷമാണ് ഇത്തരം ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ ക്രമാനുഗതമായ വർദ്ധന ദൃശ്യമായതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
തീവ്രവാദ ഗ്രൂപ്പുകൾ അവരുടെ നെറ്റ്‍വർക്കുകൾ വികസിപ്പിക്കുന്നതിനും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ഇതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുമായി ഡിജിറ്റൽ ഡൊമെയ്‌നുകളിൽ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രവണത വർദ്ധിച്ചിരിക്കുകയാണെന്നും വൃത്തങ്ങൾ വിലയിരുത്തുന്നു.
advertisement
എൻക്രിപ്റ്റഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വിപിഎൻ അധിഷ്ഠിത ആശയവിനിമയ സംവിധാനങ്ങളുമാണ് തീവ്രവാദ ഗ്രൂപ്പുകൾ അവരുടെ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതുകാരണം ലോകവ്യാപകമായുള്ള നിയമ നിർവ്വഹണ ഏജൻസികളെ സംബന്ധിച്ച് ഇത്തരം ഗ്രൂപ്പുകളെ തിരിച്ചറിയുന്നതും നടപടികൾ സ്വീകരിക്കുന്നതും ബുദ്ധിമുട്ടാക്കുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്കായുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിൽ വർദ്ധന നിരീക്ഷിച്ചതായി യൂറോപ്യൻ സുരക്ഷാ ഏജൻസികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള സുരക്ഷാ ഏജൻസികൾ ഇത്തരത്തിൽ സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ തടയുകയും നിരീക്ഷിക്കുകയും ചെയ്തുവരുന്നുണ്ട്. ദോഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനും കൂടുതൽ റിക്രൂട്ട്‌മെന്റ് ശ്രമങ്ങൾ തടയുന്നതിനും പ്രധാന ടെക്‌നോളജി കമ്പനികളുമായും കേന്ദ്ര ഏജൻസികൾ ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), അൽ-ഖ്വയ്ദ തുടങ്ങിയ ആഗോള ജിഹാദി ഗ്രൂപ്പുകളും ഹമാസ് പോലുള്ള ഭീകര സംഘടനകളും ടെലഗ്രാം, വാട്‌സാപ്പ് എന്നിവയുൾപ്പെടെയുള്ള മൂന്ന് ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി തീവ്രവാദ പ്രചാരണങ്ങൾ നടത്തുന്നതായും സ്രോതസ്സുകൾ പറയുന്നു. തീവ്രവാദം വളർത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനും പരിശീലനം നൽകാനും ഇത്തരം ഏജൻസികൾ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.
തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു പുറമേ ബോംബുകളുടെ നിർമാണം, രഹസ്യ ആശയവിനിമയം, തീവ്രവാദ പരിശീലനം എന്നീ ആവശ്യങ്ങൾക്കും ഈ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്തായി നടന്ന തീവ്രവാദ ആക്രമണങ്ങളിൽ പോലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പ്രധാന പങ്കുവഹിച്ചതായും ഉദ്യോഗസ്ഥർ കണ്ടെത്തി.
ഡൽഹി സ്‌ഫോടന കേസിലെ പ്രതികൾ ആശയവിനിമയം നടത്താൻ ടെലഗ്രാം ഉപയോഗിക്കുകയും ബോംബ് നിർമാണത്തിനും മറ്റ് പരിശീലനങ്ങൾക്കും ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഓൺലൈനിൽ പ്രചരിക്കുന്ന തീവ്രവാദ ഉള്ളടക്കങ്ങളുടെ സാധ്യതയുള്ള ഉത്ഭവകേന്ദ്രങ്ങളും സുരക്ഷാ ഏജൻസികൾ ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്.
പാക്കിസ്ഥാൻ, കാനഡ, ഒരു യൂറോപ്യൻ രാജ്യം, രണ്ട് ഗൾഫ് രാജ്യങ്ങൾ, ഒരു ഏഷ്യൻ രാജ്യം എന്നിങ്ങനെ ആറ് സ്ഥലങ്ങളിൽ നിന്നായാണ് ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്. ഈ സംഘടനകൾ ജിഹാദ് എന്ന തീവ്രവാദ ആശയങ്ങളോടും ഇന്ത്യയിൽ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന അടിച്ചമർത്തലുകളോടും ബന്ധിപ്പിച്ചുള്ള കഥകൾ പടച്ചുവിട്ട് ഒറ്റയാൾ ആക്രമണങ്ങൾ പോലുള്ളവയ്ക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നതിനായി ഓൺലൈൻ പ്രചാരണം നടത്തുന്നതായും ഏജൻസികൾ പറയുന്നു.
സമീപകാല കേസുകളിലും അന്വേഷണങ്ങളിലും ഭീകരതയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾക്ക് പിന്നിലുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ നടന്ന ഒരു പ്രധാന ഓപ്പറേഷനിൽ, പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദ ശൃംഖലകളെയും അവയുടെ ശാഖകളെയും കുറിച്ചുള്ള തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ അടുത്തിടെ 32 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ നിന്നുള്ള യുവാക്കളെ തീവ്രവാദികളാക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ലോജിസ്റ്റിക്‌സ് ഏകോപിപ്പിക്കുന്നതിനും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയും ഓൺലൈൻ ആപ്പുകളും ഉപയോഗിക്കുന്നുണ്ടെന്ന് ഏജൻസി കണ്ടെത്തി. പരിശോധനയ്ക്കിടെ വലിയ അളവിൽ തീവ്രവാദത്തിലേക്ക് സ്വാധീനിക്കുന്ന ഡേറ്റകളും രേഖകളും അടങ്ങിയ നിരവധി ഡിജിറ്റൽ തെളിവുകൾ എൻഐഎ പിടിച്ചെടുത്തു. അവ ഇപ്പോൾ ഫോറൻസിക് പരിശോധനയിലാണ്.
മറ്റൊരു സുപ്രധാന സൈബർ ഭീകരവാദ കേസിൽ, 2025 മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ നിർണായക സർക്കാർ ഇൻഫ്രാസ്ട്രക്ചർ വെബ്‌സൈറ്റുകളിൽ നടന്ന ഡിഡിഒഎസ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രതിക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഈ സൈബർ ആക്രമണങ്ങൾക്ക് അത്യാധൂനിക ഹാക്കിംഗ് ഉപകരണങ്ങളും വിപിഎൻ അധിഷ്ഠിത സാങ്കേതികവിദ്യകളും എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചതായി ഏജൻസി കണ്ടെത്തി. കൂടാതെ ആക്രമണങ്ങളുടെ സ്‌ക്രീൻഷോട്ടുകളും പ്രകോപനപരമായ സന്ദേശങ്ങളും വഴി പ്രതികൾ ആക്രമണങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തിയതായും ഒരു ടെലിഗ്രാം ചാനലിൽ ദേശവിരുദ്ധ ഉള്ളടക്കം പോസ്റ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തമിഴ്‌നാട്ടിൽ ഐസുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവർത്തനത്തെ കുറിച്ചുള്ള മറ്റൊരു പ്രധാന അന്വേഷണത്തിൽ, ഫിസിക്കൽ സെഷനുകൾക്ക് പുറമേ സൂം, വാട്‌സാപ്പ്, ടെലിഗ്രാം എന്നിവ വഴി നടത്തുന്ന ഓൺലൈൻ അറബി ഭാഷാ ക്ലാസുകളിലൂടെയും തീവ്രവാദ പ്രബോധനം നടക്കുന്നുണ്ടെന്ന് എൻഐഎ കണ്ടെത്തി. വിദ്യാഭ്യാസത്തിന്റെ മറവിൽ ദുർബലരായ യുവാക്കളെ ലക്ഷ്യമിട്ട് തീവ്രവാദ പ്രഭാഷണങ്ങളും റിക്രൂട്ട്‌മെന്റ് മെറ്റീരിയലുകളും പ്രചരിപ്പിക്കുന്നതിനായി സംഘം തത്സമയവും മുൻകൂട്ടി റെക്കോർഡുചെയ്തതുമായ പ്രഭാഷണങ്ങൾ ഉപയോഗിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.
ഡിജിറ്റലായി നയിക്കപ്പെടുന്ന തീവ്രവാദത്തിന്റെ അടുത്ത തരംഗത്തെ തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും പ്രതികരണ സമയക്രമം മെച്ചപ്പെടുത്താനും സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഏജൻസികൾ ടെക് കമ്പനികളോട് ആവശ്യപ്പെട്ടതായാണ് വിവരം. എങ്കിലും ഇക്കാര്യത്തിൽ ടെക്‌നോളജി കമ്പനികൾ വളരെ പരിമിതമായ പിന്തുണ മാത്രമേ നൽകുന്നുള്ളു. നിയമപാലകരെ സംബന്ധിച്ച് ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
