മധ്യപ്രദേശിലെ ഇൻഡോറിൽ ഭാഗീരത്പുര പ്രദേശത്ത് മലിനജലം കുടിച്ചതിനെ തുടർന്ന് എട്ട് പേർ മരിക്കുകയും നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡിസംബർ 25 നും 30 നും ഇടയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഡിസംബർ 25 ന് വിതരണം ചെയ്ത മുനിസിപ്പാലിറ്റി വെള്ളത്തിന് അസാധാരണമായ രുചിയും ഗന്ധവും ഉണ്ടെന്ന് താമസക്കാർ പരാതിപ്പെട്ടതിന് പിന്നാലെയാണ് മരണങ്ങൾ സംഭവിച്ചത്.സംഭവത്തെത്തുടർന്ന് സോണൽ ഇൻ-ചാർജ് ഷാലിഗ്രാം സിതോളിനെയും അസിസ്റ്റന്റ് എഞ്ചിനീയർ യോഗേഷ് ജോഷിയെയും സസ്‌പെൻഡ് ചെയ്തു. കൂടാതെ, പിഎച്ച്ഇ ഇൻ-ചാർജ് സബ്നൈത്രി ശുഭം ശ്രീവാസ്തവയെയും ചുമതലകളിൽ നിന്ന് ഒഴിവാക്കി.
advertisement
മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹൻ യാദവ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും ദുരിതബാധിതരുടെ ചികിത്സാ ചെലവുകൾ വഹിക്കുമെന്നും പ്രഖ്യാപിച്ചു.
നർമ്മദ നദിയിലെ വെള്ളമാണ് മുനിസിപ്പൽ ടാപ്പ് കണക്ഷനുകൾ വഴി ഇൻഡോറിൽ വിതരണം ചെയ്യുന്നത്. വെള്ളം കുടിച്ച പലർക്കും ഛർദ്ദി, വയറിളക്കം, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളത്തിന് കയ്പ്പുള്ളതായി തോന്നിരുന്നെന്നും അധിക ശുദ്ധീകരണ രാസവസ്തുക്കളോ മറ്റ് മാലിന്യങ്ങളോ വെള്ളത്തിന്റെ ഗുണനിലവാരത്തിൽ മാറ്റം വരുത്തിയിരിക്കാമെന്ന് സംശയം ഉയർന്നിരുന്നെന്നും താമസക്കാർ പറഞ്ഞു.
ഭഗീരത്പുരയിലെ പ്രധാന ജലവിതരണ പൈപ്പ്ലൈനിൽ ചോർച്ച കണ്ടെത്തിയതായി മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഈ ലൈനിന് മുകളിൽ ഒരു ടോയ്‌ലറ്റ് നിർമ്മിച്ചിരുന്നു.ആരോഗ്യവകുപ്പ് 2,703 വീടുകളിൽ സർവേ നടത്തി 12,000 ത്തോളം ആളുകളെ പരിശോധിച്ചു, നേരിയ ലക്ഷണങ്ങളുള്ള 1,146 രോഗികൾക്ക് സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകി.ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, അതിൽ 18 പേരെ ഡിസ്ചാർജ് ചെയ്തു.പ്രദേശത്തുനിന്ന് കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു.
കോർപ്പറേഷൻ മേയർ ഭാർഗവയ്ക്കും മുനിസിപ്പൽ കമ്മീഷണർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.മലിനീകരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
