ഇന്ത്യൻ സമുദ്രാതിർത്തിക്ക് സമീപമുള്ള തങ്ങളുടെ കപ്പലുകളിൽ ഒന്നിന് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അതിനാൽ ഒരു ഇന്ത്യൻ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി വേണമെന്നും കാണിച്ച് ഇറാന്റെ ഭാഗത്തുനിന്ന് സന്ദേശം ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. തുടർന്ന് മാർച്ച് 1-ന് ഇന്ത്യ അനുമതി നൽകുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം കപ്പൽ കൊച്ചിയിൽ എത്തുകയും ചെയ്തു. കപ്പലിൽ ധാരാളം യുവ കേഡറ്റുകൾ ഉണ്ടായിരുന്നുവെന്നും അവർ ഇപ്പോൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുക്കാനാണ് ഇറാൻ കപ്പലുകൾ ആദ്യം പുറപ്പെട്ടതെങ്കിലും മേഖലയിലെ സംഘർഷാവസ്ഥ പെട്ടെന്ന് മാറിയതോടെ അവ കടുത്ത പ്രതിസന്ധിയിലായെന്ന് ജയശങ്കർ പറഞ്ഞു. കപ്പലുകൾ യാത്ര തിരിച്ചപ്പോഴുള്ള സാഹചര്യമല്ല പിന്നീട് ഉണ്ടായതെന്നും നിലവിലെ സംഭവവികാസങ്ങൾക്കിടയിൽ അവ കുടുങ്ങിപ്പോയതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനിടെ ഇറാന്റെ ഐ.ആർ.ഐ.എസ് ദേന എന്ന മറ്റൊരു കപ്പൽ ശ്രീലങ്കയിൽ എത്തിയപ്പോൾ യുഎസ് ആക്രമണത്തിൽ തകർന്നിരുന്നു.
advertisement
ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദശകങ്ങളായി ഈ മേഖലയിൽ വിദേശ സൈനിക സാന്നിധ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഡീഗോ ഗാർഷ്യയിൽ യുഎസ് സൈനിക താവളമുണ്ടെന്നും ജിബൂട്ടിയിലെ വിദേശ സൈനിക സാന്നിധ്യവും ഹമ്പൻതോട്ട തുറമുഖ വികസനവും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ ഗാലിന് സമീപം ബുധനാഴ്ച ഇറാൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ദേനയെ യുഎസ് അന്തർവാഹിനി ആക്രമിച്ചു തകർത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
