കേസിൽ പോലീസ് പറയുന്നതനുസരിച്ച്, വൈദ്യുതി ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനാൽ പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ ചേതൻ കുമാർ വിറ്റിരുന്നു. എന്നാൽ, പെൺകുട്ടികൾ അമിതമായി കൊറിയൻ വെബ് സീരീസുകളും ഓൺലൈൻ ഗെയിമുകളും കാണുന്നത് തടയാനാണ് ഫോൺ വിറ്റതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. മരിക്കുന്ന ദിവസം രാത്രി പെൺകുട്ടികൾ അമ്മയുടെ ഫോൺ കൈക്കലാക്കിയെങ്കിലും അവർക്ക് ഇഷ്ടപ്പെട്ട കൊറിയൻ ആപ്പുകളോ സുഹൃത്തുക്കളോ അതിൽ ലഭ്യമായിരുന്നില്ല. ഇതേത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മുറിയിൽ നിന്ന് കൊറിയൻ സംസ്കാരത്തോടുള്ള ഭ്രമം വ്യക്തമാക്കുന്ന ഒൻപത് പേജുള്ള ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
advertisement
അതേസമയം, ചേതൻ കുമാറിന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തി. സഹോദരിമാരായ സുജാത, ഹീന, ടീന എന്നിവരെയാണ് ഇയാൾ വിവാഹം കഴിച്ചിരിക്കുന്നത്. മരിച്ച നിഷിക സുജാതയുടെ മകളും, പ്രാചിയും പാഖിയും ഹീനയുടെ മക്കളുമാണ്. മൂന്ന് ഭാര്യമാരും മക്കളും ഒരേ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ പെൺകുട്ടികൾ ആത്മഹത്യാ കുറിപ്പിൽ അമ്മമാരെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നതും പിതാവിനോട് മാത്രമാണ് സംസാരിച്ചിരിക്കുന്നത് എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
രണ്ട് കോടി രൂപയോളം കടബാധ്യതയുള്ള ചേതൻ കുമാറിന്റെ ഭൂതകാലവും പോലീസ് പരിശോധിക്കുന്നുണ്ട്. 2015-ൽ ഇയാളുടെ ലിവിങ് പങ്കാളിയായിരുന്ന യുവതി ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് മരിച്ചിരുന്നു. അന്ന് അത് ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചതാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ആ കേസ് വീണ്ടും അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. സൈബർ ക്രൈം ടീം പെൺകുട്ടികളുടെ വിറ്റുപോയ ഫോണുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
