ദ്രാവിഡ മോഡൽ സർക്കാരിന്റെ മുഖമുദ്രയാണ് ഈ പദ്ധതിയെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി വിതരണം വൈകിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും പറഞ്ഞു. ഡിഎംകെയ്ക്ക് തുടർ ഭരണം ലഭിച്ചാൽ പ്രതിമാസ സഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പിന്തുണയ്ക്കാൻ സ്ത്രീകളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ഈ വർഷം അവസാനം തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള ക്ഷേമപദ്ധതികൾ പ്രചാരണത്തിന്റെ പ്രധാന ഭാഗമാക്കാനാണ് സ്റ്റാലിൻ സർക്കാർ ശ്രമിക്കുന്നത്.
advertisement
ഗൃഹനാഥകളായ സ്ത്രീകൾക്കുള്ള പ്രതിമാസ സഹായം വർധിപ്പിച്ച നടപടിയെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ സ്വാഗതം ചെയ്തു. ഇതിലൂടെ തമിഴ്‌നാട്ടിലുടനീളമുള്ള 1.31 കോടി കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം പൊങ്കലിന് മുന്നോടിയായി കുടുംബങ്ങൾക്ക് 3,000 രൂപ നൽകിയിരുന്നുവെന്നും ഇപ്പോൾ 5,000 രൂപ കൂടി ലഭിക്കുന്നതോടെ തുടർച്ചയായ മാസങ്ങളിൽ മൊത്തം 8,000 രൂപ കുടുംബങ്ങളിലേക്ക് എത്തുമെന്നും ഇത് വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വലിയ ആശ്വാസമാകുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സ്ത്രീകളുടെ അധ്വാനത്തിനും ആത്മവിശ്വാസത്തിനുമുള്ള അംഗീകാരമാണിതെന്നും ഈ ജനക്ഷേമ പദ്ധതിയെ തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങളെയും ജനക്ഷേമത്തെയും അവഗണിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും സാമൂഹിക നീതി ഉറപ്പാക്കുന്ന ഈ പദ്ധതിയെ കോൺഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
