ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കറാണ് മഹാരാഷ്ട്രയിലെ ജാൽന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചത്. ആയുധശേഖര കേസിലും പങ്കാർക്കർ പ്രതിയാണ്.
advertisement
ബി.ജെ.പിയുടെയും മറ്റ് കക്ഷികളുടെയും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പങ്കാർക്കറുടെ വിജയം. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വാർഡിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടവെയാണ് പങ്കാർക്കറുടെ വിജയം.
ക്രിമിനൽ കേസുകളിൽ പ്രതിയായി തുടരുമ്പോഴും പങ്കാർക്കർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചത് സ്ഥാനാർത്ഥികളുടെ യോഗ്യതയെയെ കുറിച്ചുള്ള തർക്കങ്ങൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. അതേസമയം നിലവിലെ നിയമമനുസരിച്ച് കുറ്റവാളിയാണെന്ന് കോടതി വിധിക്കാത്ത പക്ഷം, കേസിൽ പ്രതിയായ ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തനിക്കെതിരെ ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും നിയമനടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും പങ്കാർക്കർ വിജയിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
