മരിച്ച പെൺകുട്ടികളുടെ അപ്പൂപ്പൻ (അമ്മയുടെ പിതാവ്) മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പ്രകാരം, അദ്ദേഹത്തിന് 14 മക്കളാണുള്ളത്. ഇതിൽ മൂത്ത മകളായ സുജാതയെ 18 വർഷം മുൻപാണ് ചേതൻ വിവാഹം കഴിച്ചത്. എന്നാൽ കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് സുജാതയുടെ സഹോദരി ഹീനയെയും ചേതൻ വിവാഹം കഴിച്ചു. ഇവർ രണ്ട് പേരും കുട്ടികളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് സുജാതയ്ക്കും ഹീനയ്ക്കും മക്കളുണ്ടായി.
സുജാതയുടെയും ഹീനയുടെയും സഹോദരിയായ ആഞ്ചൽ, ആറ് വർഷം മുൻപ് ഇതേ ചേതന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചിരുന്നു. ചേതന്റെ മകളുടെ ജന്മദിനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. അന്ന് അതൊരു അപകടമാണെന്ന് കരുതി കുടുംബം പരാതി നൽകിയിരുന്നില്ല. എന്നാൽ ആഞ്ചൽ ചേതന്റെ ലിവിങ്-ടുഗദർ പങ്കാളിയായിരുന്നുവെന്ന് ഇപ്പോൾ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
ചേതന് ടീന എന്നൊരു മൂന്നാം ഭാര്യ കൂടി ഉണ്ടെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2018-ൽ ക്രെഡിറ്റ് കാർഡ് സേവന മേഖലയിൽ ജോലി ചെയ്യുമ്പോഴാണ് ചേതൻ ടീനയെ പരിചയപ്പെടുന്നത്. ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ, ചേതൻ ടീനയെ തന്റെ മൂന്നാം ഭാര്യയായിട്ടല്ല, മറിച്ച് തന്റെ സഹോദരഭാര്യയായിട്ടാണ് പരിചയപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ടീനയുമായുള്ള ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മരിച്ച മൂന്ന് സഹോദരിമാർക്കും (16, 14, 12 വയസ്സ്) അമ്മമാരേക്കാൾ കൂടുതൽ അടുപ്പം പിതാവിനോടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അതുകൊണ്ടാണ് കുറിപ്പിൽ അവർ പിതാവിനെ മാത്രം അഭിസംബോധന ചെയ്തത്. കുട്ടികൾക്ക് കൊറിയൻ ആപ്പുകളോടും ഗെയിമുകളോടും അമിതമായ താല്പര്യമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
ഇത്തരം അപകടകരമായ കൊറിയൻ ഗെയിമുകൾ നിരോധിക്കണമെന്ന് കുട്ടികളുടെ അപ്പൂപ്പൻ സർക്കാരിനോട് കണ്ണീരോടെ അപേക്ഷിച്ചു. "ഇനി ഒരു കുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്," അദ്ദേഹം പറഞ്ഞു.
പോലീസ് ഫോറൻസിക് പരിശോധനകൾക്കായി മൊബൈൽ ഫോണുകളും കുറിപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഓൺലൈൻ ഗെയിമിംഗ്, കുടുംബത്തിലെ പ്രശ്നങ്ങൾ, മുൻപുണ്ടായ മരണങ്ങൾ തുടങ്ങിയ എല്ലാ വശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് പൊലീസെങ്കിലും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.
