നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിസിസി വർക്കിങ് പ്രസിഡന്റ് കൂടിയായ അലക്സോ റെജിണാൾഡോയോടെ രാജി കോൺഗ്രസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.
#2017 ലെ തെരഞ്ഞെടുപ്പ് ഫലം
2017 മാർച്ചിലായിരുന്നു ഗോവ തെരെഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. 40 അംഗ നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോൾ 17 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ഉൾപ്പെടെ മന്ത്രിമാർ പലരും തോറ്റപ്പോൾ സംസ്ഥാനം ഭരിച്ചിരുന്ന ബിജെപിക്ക് ലഭിച്ചത് 13 സീറ്റ് മാത്രം. ഗോവ ഫോർവേഡ് പാർട്ടിക്കും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിക്കും മൂന്ന് അംഗങ്ങൾ വീതം. എൻസിപിക്ക് ഒരംഗവും മൂന്ന് സ്വതന്ത്രരും ജയിച്ചു.
advertisement
#കോൺഗ്രസിന്റെ തകർച്ചയുടെ തുടക്കം
ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും അധികാരത്തിൽ വരാതെ പോയതിന് പിന്നാലെ തുടങ്ങിയതാണ് ഗോവ കോൺഗ്രസിലെ പ്രതിസന്ധി. 17 സീറ്റ് നേടിയ കോൺഗ്രസിന് സ്വതന്ത്ര എംഎൽഎയായ രോഹൻ കൗന്റെ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ഭൂരിപക്ഷം ഉറപ്പിക്കാൻ വേണ്ടിയിരുന്നത് രണ്ടു എംഎൽഎമാരുടെ പിന്തുണ മാത്രമായിരുന്നു.
ഗോവ ഫോർവേഡ് പാർട്ടിയുമായി പ്രാഥമിക ചർച്ച നടന്നത്തോടെ ബിജെപി ഭരണത്തിന് അവസാനമാകുമെന്ന് രാഷ്ട്രീയകേന്ദ്രങ്ങൾ കരുതി. ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്, സ്ക്രീനിംഗ് കമ്മിറ്റി തലവൻ കെ സി വേണുഗോപാൽ തുടങ്ങിയവർ പനജിയിൽ എത്തി ചർച്ചകൾ തുടക്കമിട്ടിരുന്നു. എന്നാൽ നിയമസഭകക്ഷി നേതാവിനെ തെരെഞ്ഞെടുക്കുന്നതിന്റെ ചൊല്ലി തർക്കം നീണ്ടു. സംസ്ഥാന പ്രസിഡന്റ് ലൂസിഞ്ഞോ ഫലെയ്റോ, മുൻ മുഖ്യമന്ത്രിമാരായ ദിഗംബർ കാമത്ത്, പ്രതാപ് സിംഗ് റാണെ തുടങ്ങിയവരെ പിന്തുണയ്ക്കുന്ന എംഎൽഎമാർ പരസ്പരം പേരുകൾ നിരസിച്ച് വിലപ്പെട്ട മണിക്കൂറുകൾ പാഴാക്കി.
ഇതിനിടയിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം നിതിൻ ഗഡ്കരി ഡൽഹിയിൽ നിന്ന് ഗോവയിൽ പറന്നിറങ്ങി. പുലർച്ചെ വരെ നീണ്ട ചർച്ചയിലൂടെ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും ഗോവ ഫോർവേഡ് പാർട്ടിയുടെയും പിന്തുണ ഗഡ്കരി ഉറപ്പിച്ചു. കേന്ദ്രപ്രതിരോധമന്ത്രിയായ മനോഹർ പരീക്കറിനെ മുഖ്യമന്ത്രിയാക്കി മടക്കി കൊണ്ടുവരണമെന്ന ഇരു പാർട്ടികളുടെയും നിർദേശം ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചതോടെ ഗോവയിൽ വീണ്ടും ബിജെപി ഭരണം ഉറപ്പിച്ചു.
ഇന്ന് കോൺഗ്രസ് വിടുന്ന ഓരോ എംഎൽഎമാരും നേതൃത്വത്തിന്റെ കഴിവുകേടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് തുറടിക്കുന്നു. 2017 ൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ദിഗ്‌വിജയ് സിംഗ് തനിക്ക് അനുമതി നൽകിയില്ല എന്നായിരുന്നു പാർട്ടി വിട്ട ലൂസിഞ്ഞോ ഫലെയ്റോയുടെ വിമർശനം.
#അവശേഷിക്കുന്ന കോൺഗ്രസ് എംഎൽഎമാർ ആരൊക്കെ
ദിഗംബർ കാമത്തും പ്രതാപ് സിംഗ് റാണെയുമാണ് അവശേഷിക്കുന്ന കോൺഗ്രസ് എംഎൽഎമാർ. രണ്ടുപേരും മുൻ മുഖ്യമന്ത്രിമാർ. ദിഗംബർ കാമത്ത് നിലവിൽ പ്രതിപക്ഷ നേതാവാണ്. ആറു തവണ മുഖ്യമന്ത്രിയായിട്ടുണ്ട് പ്രതാപ് സിംഗ് റാണെ. അടുത്തിടെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് റാണെയുമായി കൂടിക്കാഴ്ച നടത്തിയതോടെ അദ്ദേഹവും ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾ റാണെ തള്ളി. മകൻ വിശ്വജിത്ത് റാണെ ബിജെപി സർക്കാരിൽ ആരോഗ്യമന്ത്രിയാണ്.
#കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സഖ്യം
ഇത്തവണ സഖ്യമായാണ് കോൺഗ്രസ് ഗോവയിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗോവ ഫോർവേഡ് പാർട്ടിയാണ് കോൺഗ്രസിന്റെ കൂട്ടാളി. കഴിഞ്ഞ ദിവസം പനജിയിൽ ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവുവിന്റെയും ഗോവ ഫോർവേഡ് പാർട്ടി അധ്യക്ഷൻ വിജയ് സർദേശായിയുടെയും സാന്നിധ്യത്തിൽ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2017 മൂന്ന് സീറ്റുകളിൽ വിജയിച്ച ഗോവ ഫോർവേഡ് പാർട്ടി കഴിഞ്ഞ ഏപ്രിലിലാണ് ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചത്.