ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട മൂന്ന് ISIS ഭീകരരെ ഗുജറാത്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അദലാജ് ടോൾ പ്ലാസയ്ക്ക് സമീപം ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് പ്രതികളായ ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ്, മുഹമ്മദ് സുഹേൽ, ആസാദ് സുലെമാൻ സൈഫി എന്നിവരെ പിടികൂടിയത്. ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താനുള്ള ഗൂഢാലോചനയാണ് ഈ അറസ്റ്റിലൂടെ പരാജയപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
advertisement
പ്രതികൾ ഏകദേശം ഒരു വർഷത്തോളമായി നിരീക്ഷണത്തിലായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള 35 കാരനായ ഡോ. അഹമ്മദ് മൊഹിയുദ്ദീൻ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും അഹമ്മദാബാദ് സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും എ.ടി.എസിന് രഹസ്യ വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എ.ടി.എസ് അദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും അദലാജ് ടോൾ പ്ലാസയിൽ വെച്ച് അയാളെ തടയുകയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും എന്ന് ഗുജറാത്ത് എ.ടി.എസ് ഡി.ഐ.ജി സുനിൽ ജോഷി പറഞ്ഞു.
ഓപ്പറേഷനിൽ, രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ, ഒരു ബെറെറ്റ പിസ്റ്റൾ, 30 ലൈവ് കാട്രിഡ്ജുകൾ, നാല് ലിറ്റർ കാസ്റ്റർ ഓയിൽ എന്നിവ എടിഎസ് കണ്ടെടുത്തു. മാരകമായ വിഷമായ 'റിസിൻ' ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണിത്. ചൈനയിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. മൊഹിയുദ്ദീൻ തന്റെ ഭീകര പദ്ധതിയുടെ ഭാഗമായി റിസിൻ തയ്യാറാക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറാസാൻ പ്രവിശ്യയുമായി (ISKP) ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന അബു ഖദേജ എന്ന ടെലിഗ്രാം ഉപയോക്താവുമായി ഡോ. മൊഹിയുദ്ദീൻ ബന്ധപ്പെട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണങ്ങൾ വ്യക്തമാക്കുന്നുവെന്ന് ഡിഐജി ജോഷി പറഞ്ഞു. വൻ നാശനഷ്ടങ്ങൾ വരുത്തുന്ന ഒരു തീവ്രവാദ ഓപ്പറേഷൻ നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്നും ഇയാൾ വിദേശ പ്രവർത്തകരുമായി ബന്ധം പുലർത്തിയിരുന്നതായും ജോഷി പറഞ്ഞു.
മറ്റ് രണ്ട് പ്രതികളായ ആസാദ് സുലൈമാൻ ഷെയ്ഖ്, മുഹമ്മദ് സുഹേൽ സലിം ഖാൻ എന്നിവർ യഥാക്രമം ഉത്തർപ്രദേശിലെ ലഖിംപൂർ, ഷംലി ജില്ലകളിൽ നിന്നുള്ളവരാണ്. ഇരുവരും മത വിദ്യാഭ്യാസം നേടിയവരാണെന്നും തീവ്രവാദത്തിലേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്. ലഖ്‌നൗ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ തിരക്കേറിയ പ്രദേശങ്ങളിലും കശ്മീരിലും ഇവരുടെ നീക്കങ്ങൾ കണ്ടെത്തിയതായും ജോഷി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് പ്രതികൾക്ക് രാജസ്ഥാനിലെ ഹനുമാൻഗഡിൽ നിന്നാണ് ആയുധം ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഇത് ഗുജറാത്തിലെ കലോലിൽ എത്തിച്ചു. തുടർന്ന് ബനസ്‌കന്ത ജില്ലയിൽ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളിൽ ഒരാളെ നവംബർ 17 വരെ കസ്റ്റഡിയിൽ വിട്ടു. ബാക്കിയുള്ള രണ്ട് പേരെ ഉടൻ കോടതിയിൽ ഹാജരാക്കും. ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ബന്ധങ്ങളെയും മറ്റ് കൂട്ടാളികളെയും കുറിച്ച് എടിഎസ് അന്വേഷണം തുടരുകയാണ്.
