“വ്യാജവാര്‍ത്തയാണിത്. മാധ്യമങ്ങളിലൂടെ എങ്ങനെയാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുക എന്നതിന് ഉദാഹരണമാണ് ഇത്” എന്ന് ട്രൂഡോയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുടെ മുന്‍ നയതന്ത്രജ്ഞനായ ദീപക് വോഹ്‌റയാണ് ട്രൂഡോയ്‌ക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ജി-20 സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ട്രൂഡോ കൊക്കെയ്നുമായാണ് എത്തിയതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യയിലെത്തിയ ശേഷം ട്രൂഡോ അവ തന്റെ മുറിയില്‍ സൂക്ഷിച്ചുവെന്നും വോഹ്‌റ ആരോപിച്ചു. അദ്ദേഹം രണ്ട് ദിവസം മുറിയില്‍ നിന്ന് പുറത്തിറങ്ങിയിലെന്നും വോഹ്‌റ ആരോപണമുന്നയിച്ചു.
advertisement
ജി-20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ 8നാണ് ട്രൂഡോ ഇന്ത്യയില്‍ എത്തിയത്. തന്റെ 16കാരനായ മകനോടൊപ്പമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
Also read: ‘മനുഷ്യാവകാശത്തിന്റെ പേരില്‍ കാനഡ കുറ്റവാളികളെ സംരക്ഷിക്കുന്നു’: ഇന്ത്യയ്ക്ക് ബംഗ്ലാദേശ് പിന്തുണ
അതേസമയം ട്രൂഡോയുടെ വിമാനത്തില്‍ കൊക്കെയ്ന്‍ ഉണ്ടെന്ന് സ്‌നിഫര്‍ ഡോഗുകള്‍ കണ്ടെത്തിയിരുന്നുവെന്നും വോഹ്‌റ പറഞ്ഞിരുന്നു. ജി-20 സമ്മേളനത്തിനിടെ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിലും ട്രൂഡോ പങ്കെടുത്തില്ലെന്നും വോഹ്‌റ കൂട്ടിച്ചേർത്തു.
കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. കനേഡിയന്‍ സര്‍ക്കാരിന്റെ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഒരു കനേഡിയന്‍ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം ചില ഇന്ത്യന്‍ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.