തൊട്ടടുത്ത നിമിഷം, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അപകടവിവരം അറിയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് ഒരു കോൾ വന്നു. ”അതെ, ഇതേക്കുറിച്ച് ഞാൻ അറിഞ്ഞു. അവിടേക്ക് ഒഡിആർഎഎഫ് ഫയർ സർവീസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കളക്ടർ അവിടെ എത്തിയാൽ കൂടുതൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് മനസിലാകും. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ അത് കൈകാര്യം ചെയ്യാൻ ഞാൻ തയ്യാറെടുക്കുകയാണ്”, ജെന പറഞ്ഞു. ”രാത്രി 7.15 ഓടെയാണ് ഞങ്ങൾ അപകടത്തിന്റെ ആദ്യ ദൃശ്യങ്ങൾ കണ്ടത്. ഒരു വലിയ ദുരന്തം നടന്നു എന്ന് ഞങ്ങൾക്ക് മനസിലായി”, അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.
advertisement
ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും മനസിലാക്കി, സംസ്ഥാന സർക്കാരിലെ ഒൻപത് മുതിർന്ന ഉദ്യോഗസ്ഥർ 45 മിനിറ്റിനുള്ളിൽ ബാലസോറിലെത്തി. അവരിൽ എസിഎസ് സത്യബ്രത് സാഹു, വ്യവസായ സെക്രട്ടറി ഹേമന്ദ് ശർമ, അഗ്നിശമനസേനാ സേനാ മേധാവി സുധാംശു സാരങ്കി, ട്രാൻസ്പോർട്ട് കമ്മീഷണർ അമിതാഭ് താക്കൂർ, ഡിജി ജിആർപി എന്നിവരെല്ലാം ഉൾപ്പെടുന്നു. ”നിങ്ങൾ എവിടെയായിരുന്നാലും വേഗം അപകടം നടന്ന സ്ഥലത്തേക്ക് പോകുക. നിങ്ങളുടെ ലഗേജിനെക്കുറിച്ച് വിഷമിക്കേണ്ട, അതിനാവശ്യമായ ക്രമീകരണം ചെയ്യും. പുരിയിലെയും കട്ടക്കിലെയും ഉദ്യോഗസ്ഥർ, ഭുവനേശ്വർ വഴി പോകരുത്, ബൈപാസ് വഴി പോകുക” , എന്നായിരുന്നു ഉദ്യോഗസ്ഥർക്കു ലഭിച്ച അടിയന്തര നിർദ്ദേശം. അടുത്ത നാല് ദിവസങ്ങളിൽ, ഈ ഒൻപത് ഉദ്യോഗസ്ഥരാണ് ബാലസോറിലെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത്. ഡെവലപ്മെന്റ് കമ്മീഷണർ അനു ഗാർഗിനൊപ്പം പത്തോളം മുതിർന്ന ഉദ്യോഗസ്ഥർ ഭുവനേശ്വറിലെ കൺട്രോൾ റൂമിലും പ്രവർത്തിച്ചു.
“ആവശ്യമുള്ളതെല്ലാം ചെയ്യുക. പണത്തെക്കുറിച്ചോ ബജറ്റിലെ പരിമിതികളെക്കുറിച്ചോ വിഷമിക്കേണ്ട. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം എടുക്കുക”, എന്നായിരുന്നു മുഖ്യമന്ത്രി നവീൻ പട്നായിക് നൽകിയ നിർദേശം.
ജനങ്ങളുടെ ജീവൻ രക്ഷിക്കുക, പരിക്കേറ്റവർക്ക് ചികിത്സ നൽകുക, ഭക്ഷണം നൽകുക, ദുരന്തത്തിൽപ്പെട്ടവരെ അനുകമ്പയോടെ സമീപിക്കുക തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി പ്രത്യേകം അടിവരയിട്ടു പറഞ്ഞിരുന്നു. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും നൽകി. ”അത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. മുഖ്യമന്ത്രി ഞങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി”, ജെന പറഞ്ഞു. ഒഡീഷ ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്‌പെഷ്യൽ റിലീഫ് കമ്മീഷണറും മാനേജിംഗ് ഡയറക്ടറും കൂടിയാണ് പ്രദീപ് ജെന.
ഏതൊരു അപടകം ഉണ്ടാകുമ്പോഴും, കാഷ്വാലിറ്റികൾ ഉണ്ടാകുക സാധാരണമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ‘സീറോ കാഷ്വാലിറ്റി’ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്.
രാത്രിയിലെ രക്ഷാപ്രവർത്തനങ്ങൾ
ഒഡീഷ ഹെൽത്ത് സെക്രട്ടറി ശാലിനി പണ്ഡിറ്റ്, ആംബുലൻസുകൾ തയ്യാറാക്കുകയും, രോഗികളെ അഡ്മിറ്റ് ചെയ്യാനും മതിയായ ചികിൽസ നൽകാനും ബാലസോറിന് സമീപമുള്ള ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മെഡിക്കൽ കോളേജുകളിൽ വിളിച്ച് ആവശ്യത്തിന് ഡോക്ടർമാരെ അയക്കാനും നിർദേശിച്ചു.
മൂന്നു മണിക്കൂറിനുള്ളിൽ ശാലിനി പണ്ഡിറ്റ് 250-ലധികം ആംബുലൻസുകളും, എസ്‌സിബി മെഡിക്കൽ കോളേജിൽ നിന്ന് അൻപത് ഡോക്ടർമാരെയും, ബരിപദ മെഡിക്കൽ കോളേജിൽ നിന്ന് നാൽപതോളം ഡോക്ടർമാരെയും, സമീപ സ്ഥലങ്ങളിൽ നിന്നും കുറച്ചു ഡോക്ടർമാരെയും സംഘടിപ്പിച്ചു. ബാലസോറിലേക്ക് കഴിയുന്നത്ര ആംബുലൻസുകൾ അയക്കാൻ അടുത്തുള്ള ഭദ്രകിലെയും ജാജ്പൂരിലെയും കളക്ടർമാരോട് ആവശ്യപ്പെട്ടു.
ആംബുലൻസുകളുടെ എണ്ണം മതിയാകില്ല എന്നു മനസിലായപ്പോൾ ജെന ബസുകൾ സംഘടിപ്പിക്കാൻ ഇറങ്ങി. ട്രാൻസ്‌പോർട്ട് കമ്മീഷണർ അമിതാഭ് താക്കൂറുമായി അദ്ദേഹം സംസാരിച്ചു. ബാലസോർ, ഭദ്രക്, ജാജ്പൂർ, ബരിപദ എന്നീ നാല് ജില്ലകളിലെ ആർടിഒമാരോട് കുറഞ്ഞത് 40 ബസുകളെങ്കിലും അയക്കാൻ നിർദേശിച്ചു.”അപകടം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ 40 ആംബുലൻസുകളും 40 ബസുകളും 80 ഡോക്ടർമാരും ജില്ലയിൽ എത്തിയിരുന്നു”, ജെന പറഞ്ഞു. അർദ്ധരാത്രിയോടെ നാനൂറോളം രക്ഷാപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു.
രണ്ടാം ഘട്ടം
കോറമണ്ടൽ എക്‌സ്‌പ്രസിന്റെ ഒമ്പത് ബോഗികൾ പാളം തെറ്റിയിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഈ ബോഗികൾ തുറന്ന്, അതിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കുകയാണ് ചെയ്തത്. ”ചിലർ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ചിലർ ഇരുമ്പു ദണ്ഡുകൾക്കിടയിൽ അനങ്ങാൻ കഴിയാതെയും കിടപ്പുണ്ടായിരുന്നു. ഞങ്ങൾ ഇരുമ്പു ദണ്ഡുകൾ മുറിച്ച് അവരെ പുറത്തെത്തിച്ചു. അങ്ങനെ ഏകദേശം 2 മണിയോടെ ഓപ്പറേഷന്റെ രണ്ടാം ഘട്ടം പൂർട്ടിയായി. ഒഡിആർഎഎഫ്, ഫയർ സർവീസ് ടീമുകൾ പ്ലാസ്മ കട്ടറുകളും ഹൈഡ്രോളിക് കട്ടറുകളും ഉപയോഗിച്ചാണ് ബോഗികൾ തുറന്നത്”, അഗ്നിശമനസേനാ സേനാ മേധാവി സുധാംശു സാരങ്കി പറഞ്ഞു.
അവസാന ഘട്ടം
അപകടം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, വ്യവസായ സെക്രട്ടറി ഹേമന്ത് ശർമയാണ് ഒരു താൽക്കാലിക മോർച്ചറി വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. അതിനായി എംഡി ഭൂപീന്ദർ പുനിയയെ ചുമതലപ്പെടുത്തി. കമ്പാർട്ടുമെന്റിനടിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കുക എന്നതായിരുന്നു രക്ഷാപ്രവർത്തനത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഈ രക്ഷാദൗത്യം മൂന്നു ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്. ഇതിനായി നൂറു പേർ അടങ്ങുന്ന എൻഡിആർഎഫ് ടീമും ഒഡിആർഎഎഫ്, ഫയർ സർവീസസ് ടീമിനൊപ്പം ചേർന്നു. ” ജൂൺ മൂന്നിനു രാവിലെ 9 മണിയോടെ കരസേനാംഗങ്ങൾ എത്തിയിരുന്നു. രാവിലെ 11 മണിയോടെ, നേവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവരെല്ലാം ചേർന്ന് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് എത്തിച്ചു”, ജെന പറഞ്ഞു.
പിന്നെയും തുടർന്ന രക്ഷാദൗത്യം
മരിച്ചവരുടെയും പരിക്കേറ്റവരുടെയും അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് മുതൽ അപകടത്തിൽ ഒറ്റപ്പെട്ട യാത്രക്കാർക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്, തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ അവരവരുടെ സ്ഥലങ്ങളിൽ എത്തിക്കുന്നത്, മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നത്, ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കുന്നത്, അപകടത്തിൽ ഒറ്റപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നത് തുടങ്ങിയ കാര്യങ്ങൾക്കും ഉദ്യോഗസ്ഥർ മേൽനോട്ടം വഹിച്ചു.