പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ജി 20 നേതാക്കളുടെ വിര്‍ച്വല്‍ ഉച്ചകോടി ഇന്നാണ് നടക്കുന്നത്. ഇന്ത്യയുടെ അധ്യക്ഷതയില്‍ സെപ്റ്റംബർ 10ന് നടന്ന ജി-20 വാര്‍ഷിക ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ ആണ് വിര്‍ച്വല്‍ ഉച്ചകോടിയെ കുറിച്ച് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ആഫ്രിക്കൻ യൂണിയന്റെ അധ്യക്ഷൻ ഉൾപ്പെടെ 11 അന്താരാഷ്ട്ര സംഘടനകളെ ആണ് ഈ മീറ്റിംഗിൽ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ എല്ലാ ജി 20 അംഗങ്ങളുടെ നേതാക്കളും ഒമ്പത് അതിഥി രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും ഉൾപ്പെടും. നിലവിൽ ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തുടങ്ങിയവർ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സ്ഥിരീകരണം.
advertisement
അതേസമയം ഖാലിസ്ഥാൻ വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്. സെപ്റ്റംബറിൽ ആണ് കനേഡിയൻ പ്രധാനമന്ത്രി ഈ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് ഇന്ത്യ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയും തെളിവ് ഹാജരാക്കാൻ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രാജ്യത്തെ ഖാലിസ്ഥാനി ഘടകങ്ങളെ നിയന്ത്രിക്കാനും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കാനും ന്യൂഡൽഹി ഒട്ടാവയോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായതോടെ സെപ്റ്റംബറിൽ കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിർത്തിവച്ചു. എന്നാൽ കാനഡയിലെ ഹൈക്കമ്മീഷനും കോൺസുലേറ്റുകളും അഭിമുഖീകരിക്കുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് ഈ നടപടി എന്നായിരുന്നു ഇന്ത്യയുടെ വിശദീകരണം. അതേസമയം ഈ മാസം ആദ്യം കനേഡിയൻ പൗരന്മാർക്കുള്ള വിസ നിയന്ത്രണങ്ങളിൽ ചിലത് ന്യൂഡൽഹി ലഘൂകരിച്ചിരുന്നു. എന്തായാലും ഈ സാഹചര്യത്തിൽ വിർച്വൽ ഉച്ചകോടിയിലെ ജസ്റ്റിൻ ട്രൂഡോയുടെ സാന്നിധ്യം വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്.