വിമാനത്തിൽ വച്ച് സഹയാത്രികനെ മർദിച്ച യാത്രക്കാരനെ ഇൻഡിഗോ വിലക്കി. ഹുസൈൻ അഹമ്മദ് എന്നയാളെ മർദിച്ച ഹാഫിജുൽ റഹ്മാൻ എന്ന ആളെയാണ് വിലക്കിയത്. വെള്ളിയാഴ്ച ഇൻഡിഗോയുടെ മുംബൈ-കൊൽക്കത്ത വിമാനത്തിലായിരുന്നു സംഭവം.
അസമിലെ കാച്ചർ ജില്ലയിൽ നിന്നുള്ള ഹുസൈൻ അഹമ്മദ് മജുംദാർ യാത്രക്കാരൻ പരിഭ്രാന്തനാകുകയും തന്നെ ഇറങ്ങാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ക്യാബിൻ ക്രൂ അംഗങ്ങൾ അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തിരുന്ന ഹാഫിജുൽ റഹ്മാൻ ഹുസൈൻ അഹമ്മദിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. തുടർന്നാണ് മർദിച്ച യാത്രക്കാരനെ വിലക്കിയതായി ഇൻഡിഗോ അറിയിച്ചത്. സംഭവത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് എയർലൈൻ എക്സ് പോസ്റ്റിൽ പറഞ്ഞു. വിമാനത്തിനുള്ളിലെ ഇത്തരം മോശമായ പെരുമാറ്റങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി സഹയാത്രികനെ മർദിച്ച വ്യക്തിയെ ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായും എയർലൈൻസ് അറിയിച്ചു.
advertisement
അതേസമയം, മർദനമേറ്റ ഹുസൈൻ അഹമ്മദ് മജുംദാറിനെ കാണാതായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് ആക്രമിക്കപ്പെട്ട യാത്രക്കാരൻ കൊൽക്കത്തയിൽ നിന്ന് സിൽച്ചാറിൽ എത്തേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെ എത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.