പ്രാഥമിക ചോദ്യം ചെയ്യലിൽ, ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സയ്യിദ് നവീദ് മുഷ്താഖിനെയും തീവ്രവാദിയായ റാഫി റതറിനെയും അനുഗമിക്കുകയാണെന്ന് സിംഗ് അവകാശപ്പെട്ടിരുന്നു. അഭിഭാഷകൻ ആയിരുന്ന ഇർഫാൻ ഷാഫി മിറും അവരോടൊപ്പം ഉണ്ടായിരുന്നു. കീഴടങ്ങൽ അവകാശവാദം ഇവർ ഉന്നയിച്ചിട്ടുണ്ടെന്നും എന്നാൽ തങ്ങൾ ഇക്കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജമ്മു കശ്മീർ പോലീസ്, ഐ.ബി, മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുടെ സംയുക്ത സംഘമാണ് ദേവിന്ദർ സിംഗിനെയും കൂട്ടാളികളെയും കുറിച്ച് അന്വേഷിക്കുന്നത്. കീഴടങ്ങലിനെക്കുറിച്ച് അറസ്റ്റിലായ തീവ്രവാദികളോട് അന്വേഷിച്ചപ്പോൾ അവരത് നിഷേധിച്ചതായി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
advertisement
ബാനിഹാൾ തുരങ്കം കടക്കാൻ ഭീകരവാദികൾക്ക് സഹായം നൽകിയതിന് ഇയാൾ പണം കൈപറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ ന്യൂസ് 18നോട് പറഞ്ഞു. 12 ലക്ഷം രൂപയ്ക്കായിരുന്നു കരാറെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഡി എസ് പി ഓടിക്കുന്ന കാർ ആരും തടയില്ലെന്ന പ്രതീക്ഷയിൽ സിംഗ് തന്നെ വാഹനത്തിൽ ഇരിക്കുകയായിരുന്നു. പൊലീസിലെയോ ഏജൻസികളിലെയോ ആരെയും അദ്ദേഹം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണസംഘം പറഞ്ഞു.
ഭീകരവാദികൾക്കൊപ്പം ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഓഫീസർ പിടിയിൽ; മുൻ ഡി എസ് പിയെ ചോദ്യം ചെയ്യുന്നു
മുൻ പൊലീസുകാരനായ നവീദ് മുഷ്താഖ് എന്ന ബാബു അദ്ദേഹത്തിന്‍റെ സഹായികൾക്കൊപ്പം സുരക്ഷിതമായി ജമ്മുവിലേക്ക് പോകാനും അഭയം ലഭിക്കാനും സിങ്ങിന് പണം വാഗ്ദാനം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. തെക്കൻ കശ്മീരിലെ ആപ്പിൾ തോട്ടങ്ങളിൽ അടുത്തിടെ ട്രക്കറുകളിൽ കൊലപാതകം നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് മുഷ്താഖ്. രഹസ്യാന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പലപ്പോഴും തീവ്രവാദ ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറാറുണ്ട്. എന്നാൽ, ദേവീന്ദർ സിംഗ് കേസ് പുതിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.