ഇന്നലെ മാത്രം ഇന്ത്യയിൽ നിന്ന് 410 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ന് 444 സർവീസുകൾ കൂടി റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കാൻ 'എയർസേവ' പോർട്ടൽ വഴി അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും യാത്രാക്ലേശം രൂക്ഷമാണ്.
വ്യോമപാത അടച്ചതിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് തങ്ങളുടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. മേഖല സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചാൽ മാത്രമേ ഇനി വിമാനങ്ങൾ പറന്നുയരൂ. ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനത്താവളങ്ങളിൽ ഇന്ത്യയുടെ ഒൻപതോളം വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ഫ്ലൈറ്റ്‌റഡാർ 24 റിപ്പോർട്ട് ചെയ്തു.
advertisement
ഇന്ത്യയുടെ ആകെ രാജ്യാന്തര വിമാന ഗതാഗതത്തിന്റെ 29 ശതമാനവും യു.എ.ഇ വഴിയായതിനാൽ ഈ നിയന്ത്രണം പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് യാത്രാസമയവും ഇന്ധനച്ചെലവും വർദ്ധിപ്പിക്കുന്നത് വിമാനക്കമ്പനികൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
