നിരോധിത സംഘടനയുടെ ഭീകര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതിന് 15 പ്രതികളെ പിടികൂടിയതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിലെ പദ്ഘ-ബോരിവാലി, താനെ, മീരാ റോഡ്, പൂനെ, കർണാടകയിലെ ബെംഗളൂരു എന്നിവിടങ്ങളിലെ 44 സ്ഥലങ്ങളിലാണ് എൻഐഎ സംഘം ഇന്ന് രാവിലെ മുതൽ പരിശോധന നടത്തിയത്.
ഭീകരവാദ സംഘടനയുടെ പ്രവർത്തനങ്ങൾ തകർക്കാനുള്ള ദേശീയ ഏജൻസിയുടെ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ ഈ റെയ്ഡുകളിൽ കണക്കിൽ പെടാത്ത വൻതോതിൽ പണവും തോക്കുകൾ ഉൾപ്പടെ മാരക ആയുധങ്ങളും കുറ്റാരോപിത രേഖകളും സ്മാർട്ട് ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
advertisement
എൻഐഎ അന്വേഷണമനുസരിച്ച്, പ്രതികൾ - വിദേശത്തുനിന്നുള്ള നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഐഎസിന്റെ അജണ്ട ഇന്ത്യയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡി) കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പടെ ഇവർ ഏർപ്പെട്ടതായും വ്യക്തമായി.
ഇന്ത്യയിലുടനീളം ഭീകരതയും അക്രമവും വ്യാപിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയ പദ്ഘ-ബോരിവാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐസിസ് മഹാരാഷ്ട്ര മൊഡ്യൂളിലെ അംഗങ്ങളാണ് പ്രതികളെന്നും അന്വേഷണത്തിൽ വ്യക്തമായി. അക്രമാസക്തമായ ജിഹാദ്, ഖിലാഫത്ത്, ഐസിസ് മുതലായവയുടെ പാത പിന്തുടരുന്ന പ്രതികൾ, ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യുന്നതിനൊപ്പം രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാൻ ലക്ഷ്യമിട്ടിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ, ഐസിസ് ഭീകര ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നിരവധി ഭീകരപ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ആദ്യം ഐഎസ്ഐഎസ് മഹാരാഷ്ട്ര മൊഡ്യൂളിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു, അതിനുശേഷം ഭീകര സംഘടനയുടെ വിവിധ മൊഡ്യൂളുകളും ശൃംഖലകളും നശിപ്പിക്കാൻ ശക്തമായതും യോജിച്ചതുമായ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ മാസം, പൂനെ ഐസിസ് മൊഡ്യൂളിൽ, തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഉൾപ്പെട്ട ഏഴ് വ്യക്തികൾക്കെതിരെ ദേശീയ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രതികൾ ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.