2026-27 വർഷത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്പീക്കർ ഓം ബിർളയുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാൻ അധ്യക്ഷവേദിയിലുണ്ടായിരുന്നത് മുൻ കോൺഗ്രസ് നേതാവ് കൂടിയായ ജഗദാംബിക പാലായിരുന്നു. ചർച്ചയ്ക്കിടെ പാലിന്റെ മുൻകാല കോൺഗ്രസ് ബന്ധത്തെ രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചതാണ് വാഗ്വാദത്തിന് തുടക്കമിട്ടത്.
"താങ്കൾ ഒരു മുൻ കോൺഗ്രസ് അംഗമാണ്. അതിനാൽ ഇന്ന് ഞാൻ താങ്കൾക്ക് ഒരു പ്രത്യേക പരിഗണന നൽകുന്നു. ഞങ്ങൾക്ക് നിങ്ങളോട് സ്നേഹമുണ്ടെന്ന് താങ്കൾക്കറിയാം. നിങ്ങളുടെ ഹൃദയം അവിടെയല്ല (ബിജെപിയിൽ), ഇവിടെയാണെന്ന് (കോൺഗ്രസിൽ) ഞങ്ങൾക്കറിയാം," എന്നായിരുന്നു രാഹുലിന്റെ പരിഹാസം കലർന്ന പരാമർശം.
advertisement
രാഹുലിന്റെ സ്നേഹപ്രകടനത്തിന് തൊട്ടുപിന്നാലെ പാൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. "ഞാൻ ഇപ്പോൾ ഇവിടെ ഒരു പ്രിസൈഡിംഗ് ഓഫീസറാണ്. നിങ്ങൾ ഇന്ന് അവിടെ (പ്രതിപക്ഷത്ത്) ഇരിക്കുന്നുണ്ടെങ്കിൽ, അത് പണ്ട് ഞാൻ നൽകിയ ഉപദേശങ്ങൾ നിങ്ങൾ സ്വീകരിക്കാത്തതുകൊണ്ടാണ്," എന്നായിരുന്നു പാലിന്റെ മറുപടി. ഇത് സഭയിൽ വലിയ ചിരിക്കും ബഹളത്തിനും കാരണമായി.
പതിനഞ്ചാം ലോക്‌സഭയിൽ കോൺഗ്രസ് എംപിയായിരുന്ന ജഗദാംബിക പാൽ, 2014-ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന തനിക്ക് പുതിയ നേതൃത്വത്തിന് കീഴിൽ അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും ആശയവിനിമയത്തിന് തടസ്സമുണ്ടെന്നും ആരോപിച്ചായിരുന്നു അന്ന് അദ്ദേഹം പാർട്ടി വിട്ടത്. കോൺഗ്രസിന്റെ വളർന്നുവരുന്ന നേതൃത്വത്തിന് തന്നെപ്പോലുള്ള മുതിർന്ന നേതാക്കളെ ആവശ്യമില്ലായിരിക്കാം എന്നും അന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.
ബജറ്റ് ചർച്ചയിൽ ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ ആക്രമണം നടത്തുന്നതിനിടയിലാണ് സഭയിലെ അന്തരീക്ഷം അല്പനേരത്തേക്ക് രാഷ്ട്രീയ വ്യക്തിപരമായ ഈ പോരിലേക്ക് മാറിയത്.
