വന്ദേമാതരം നിർബന്ധമാക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്കും മതസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണെന്ന് മദനി അഭിപ്രായപ്പെട്ടു. മാതൃഭൂമിയെ ഒരു ദേവതയായി ചിത്രീകരിക്കുന്ന വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഗാനത്തിലെ ചില ഭാഗങ്ങളെന്നും ഇത് ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ മതങ്ങളുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ തടയാനുള്ള ശ്രമമാണിതെന്നും മുസ്ലീങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂവെന്നും മറ്റൊന്നിനെയും ദൈവത്തിന് തുല്യമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ പരിപാടികളിലും സ്കൂളുകളിലും കോളേജുകളിലും വന്ദേമാതരത്തിന്റെ എല്ലാ വരികളും ആലപിക്കണമെന്ന ഏകപക്ഷീയവും നിർബന്ധിതവുമായ തീരുമാനം ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെയും സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും സമൂഹമാധ്യമമായ എക്സിലെ കുറിപ്പിൽ മദനി വ്യക്തമാക്കി. മറ്റാരെങ്കിലും ഈ ഗാനം ആലപിക്കുന്നതിനെ മുസ്ലീങ്ങൾ തടയുന്നില്ലെന്നും എന്നാൽ അവരെ അത് ചെയ്യാൻ നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയവും വർഗീയ അജണ്ടയുമാണെന്നും അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
യഥാർത്ഥ രാജ്യസ്‌നേഹം സ്വഭാവത്തിലും ത്യാഗത്തിലുമാണ് അടങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ മുസ്ലീങ്ങളും ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദും വഹിച്ച പങ്കു അദ്ദേഹം പരാമർശിച്ചു. ഇത്തരം നടപടികൾ രാജ്യത്തെ സമാധാനത്തെയും ഐക്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും ദുർബലപ്പെടുത്തുകയും ഭരണഘടനയുടെ അന്തസത്തയെ തകർക്കുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
