ഡി.എസ്.പി ദേവിന്ദർ സിംഗിന്‍റേത് ഗുരുതരമായ കുറ്റമാണെന്ന് തങ്ങൾ കരുതുന്നതായും അറസ്റ്റിലായ മറ്റ് ഭീകരവദികളെ പോലെ തന്നെ അദ്ദേഹവും പരിഗണക്കപ്പെടുമെന്നും വാർത്താസമ്മേളനത്തിൽ സംസാരിച്ച പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
ശനിയാഴ്ച ആയിരുന്നു ഇയാളുടെ വാഹനം പൊലീസ് തടഞ്ഞത്. വാഹനം തടയുന്ന സമയത്ത് ഇയാൾക്കൊപ്പം രണ്ട് ഭീകരവാദികളും കൂടാതെ കാറിൽ അഞ്ച് ഗ്രനേഡുകളും ഉണ്ടായിരുന്നു. ഷോപിയൻ മേഖലയിൽ നിന്ന് സിംഗ് വാഹനത്തിൽ തീവ്രവാദികളെ കടത്തി കൊണ്ടു വന്നതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.
advertisement
ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ട് എകെ 47 റൈഫിളുകളും കണ്ടെടുത്തു. സംസ്ഥാന പൊലീസിൽ പല ഉന്നത തസ്തികകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ് ദേവിന്ദർ സിംഗ്. അതേസമയം, ദേവിന്ദർ സിംഗും രണ്ട് തീവ്രവാദികളും സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമ ആരെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പാർലമെന്‍റ് ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അഫ്സൽ ഗുരുവിന് തൂക്കുകയർ നൽകിയ സംഭവത്തിൽ ദേവിന്ദർ സിംഗിനുള്ള പങ്കിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചു. എന്നാൽ, അക്കാര്യം തെളിയിക്കുന്ന രേഖകൾ ഒന്നുമില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നുമാണ് ഐജി മറുപടിയായി പറഞ്ഞത്.