മലപ്പുറത്തെ പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വേളയിലാണ് തേജസ്വി വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ഏറ്റവും ദരിദ്രമായ ഒരു സംസ്ഥാനത്തു നിന്നാണ് ഞാൻ വരുന്നതെന്നും വിദ്യാഭ്യാസം, ആരോഗ്യം, ക്രൈം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി എല്ലാ നെഗറ്റീവ് സൂചികകളിലും ബീഹാർ ഏറ്റവും മോശം നിലയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നെങ്കിലും ഒരു ദിവസം ബീഹാർ കേരളത്തെപ്പോലെ ആകണമെന്ന് ആഗ്രഹിക്കുന്നതായും കേരളത്തിലെ വികസനത്തിൽ അഭിമാനിക്കുന്നതായും തേജസ്വി കൂട്ടിച്ചേർത്തു.
ബീഹാറിനെ ദരിദ്ര സംസ്ഥാനമെന്ന് വിളിക്കുന്നതിന് മുൻപ് സ്വന്തം മാതാപിതാക്കളുടെ ഭരണകാലത്തെക്കുറിച്ച് തേജസ്വി ആത്മപരിശോധന നടത്തണമെന്ന് ഉമേഷ് കുശ്വാഹ തിരിച്ചടിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാനം കൈവരിച്ച വികസന നേട്ടങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു. 2004-05 കാലഘട്ടത്തിൽ 7.78 ശതമാനമായിരുന്ന സാമ്പത്തിക വളർച്ചാ നിരക്ക് നിലവിൽ 13.09 ശതമാനമായി ഉയർന്നു. 23,000 കോടിയായിരുന്ന സംസ്ഥാന ബജറ്റ് ഇന്ന് 3.47 ലക്ഷം കോടി കടന്നതായും പ്രതിശീർഷ വരുമാനം 7,449 രൂപയിൽ നിന്ന് 69,321 രൂപയായി വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ദാരിദ്ര്യ നിരക്ക് 54.40 ശതമാനത്തിൽ നിന്ന് 33.76 ശതമാനമായും അക്ഷരാസ്യത 47 ശതമാനത്തിൽ നിന്നും 79 ശതമാനത്തിലേക്കും മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ മോശമായി ചിത്രീകരിച്ച തേജസ്വി യാദവ് ബീഹാറിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ജനങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജെഡിയു ആവശ്യപ്പെട്ടു.
