കുട്ടികൾക്കായി സോഷ്യൽ മീഡിയയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കർണാടക . നേരത്തെ ആന്ധ്രാപ്രദേശും ഗോവയും സമാനമായ നീക്കങ്ങൾ പരിഗണിക്കുന്നതായി അറിയിച്ചിരുന്നെങ്കിലും, കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം തടയുന്ന കാര്യത്തിൽ കർണാടകയാണ് നിർണ്ണായകമായ പ്രഖ്യാപനം നടത്തിയത്. കർണാടക കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ നിർദ്ദേശം പരിഗണിച്ചുവരികയായിരുന്നു.
വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയാ ഭ്രമം പെരുമാറ്റത്തെയും വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്നും മയക്കുമരുന്ന് ഉപയോഗത്തിലേക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സർക്കാർ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഈ വിഷയം ഉന്നയിക്കുകയും കുട്ടികൾക്ക് സോഷ്യൽ മീഡിയ ലഭ്യമാകുന്നത് നിയന്ത്രിക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ചും സാധ്യമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവരുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.
advertisement
അമിതമായ സ്ക്രീൻ ടൈമും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായുള്ള നിരന്തര സമ്പർക്കവും അക്കാദമിക് പ്രകടനത്തെയും പെരുമാറ്റത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. അനിയന്ത്രിതമായ ഓൺലൈൻ ആക്സസ് യുവാക്കളെ ഹാനികരമായ ഉള്ളടക്കങ്ങളിലേക്കും ചില സന്ദർഭങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ശൃംഖലകളിലേക്കും നയിച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, സ്നാപ്ചാറ്റ്, യൂട്യൂബ്, എക്സ് (പഴയ ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് 16 വയസ്സിൽ താഴെയുള്ളവർക്ക് ഓസ്‌ട്രേലിയയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
