ആന്ധ്രാപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ 13 ഉം മഹാരാഷ്ട്രയിലെ 11 ഉം പശ്ചിമ ബംഗാളിലെയും മധ്യപ്രദേശിലെയും 8 ഉം ബീഹാറിലെ 5 ഉം ജാർഖണ്ഡിലെയും ഒഡിഷയിലെയും 4 സീറ്റുകളിലേക്കും ജമ്മു കാശ്മീരിലെ ഒരു സീറ്റിലേക്കുമാണ് നാലാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക.
നാലാംഘട്ടത്തില്‍ ജനവിധി തേടുന്ന പത്ത് പ്രധാന സ്ഥാനാര്‍ത്ഥികള്‍
അഖിലേഷ് യാദവ്: സമാജ്‌വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ കനൗജിൽ നിന്നുമാണ് മത്സരിക്കുന്നത്. മൂന്ന് തവണ അദ്ദേഹം ഈ സീറ്റിൽ വിജയിച്ചിരുന്നു. കൂടാതെ അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവായ മുലായം സിംഗ് യാദവും അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും ഈ മണ്ഡലത്തിൽ മുൻപ് ജനവിധി തേടിയിരുന്നു. 2019-ൽ ബി.ജെ.പി എം.പി സുബ്രതാ പഥക് വിജയിക്കുന്നതുവരെ ഈ ലോക്‌സഭാ സീറ്റ് സമാജ്‌വാദി പാർട്ടിയുടെ സ്ഥിരം കോട്ടയായിരുന്നു. ഇത്തവണ പഥക്കിനെതിരെയാണ് അഖിലേഷ് മത്സരിക്കുന്നത്.
advertisement
മഹുവ മൊയ്‌ത്ര: 2023 ഡിസംബറിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്. രണ്ടാം തവണയാണ് മൊയ്‌ത്ര ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ബി.ജെ.പി നേതാവും കൃഷ്ണനഗർ രാജകുടുംബാംഗവുമായ അമൃത റോയിയാണ് മൊയ്‌ത്രയ്ക്കെതിരെ രംഗത്ത് ഉള്ളത്.
ഗിരിരാജ് സിംഗ്: ബീഹാറിലെ പ്രധാന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായ ബെഗുസാരായിയിലെ സീറ്റിലേക്കാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ് മത്സരിക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്‍ സിപിഐ നേതാവ് കനയ്യ കുമാറിനെ വമ്പൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഗിരിരാജ് വിജയിച്ചത്. 2004 ന് മുൻപ് ഈ സീറ്റ് കോൺഗ്രസിൻ്റെ സ്ഥിരം കോട്ടയായിരുന്നു. അവധേഷ് കുമാർ റായിയാണ് ഈ മണ്ഡലത്തിൽ ഇൻഡി സഖ്യത്തിന്റെ സ്ഥാനാർത്ഥി.
യൂസഫ് പത്താൻ: ബറോഡ സ്വദേശിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ പശ്ചിമ ബംഗാളിലെ ബഹരംപൂരിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അരങ്ങേറ്റം കുറിക്കും. കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് എതിർ സ്ഥാനാർത്ഥി. 1999 മുതൽ മണ്ഡലത്തിലെ ജനവിധി ചൗധരിയ്ക്ക് അനുകൂലമാണ്.
അധീർ രഞ്ജൻ ചൗധരി: കോൺഗ്രസിൻ്റെ പശ്ചിമ ബംഗാൾ ഘടകത്തിന്റെ അധ്യക്ഷനാണ് അധീർ രഞ്ജൻ ചൗധരി. 1996-ൽ അദ്ദേഹം നബഗ്രാം നിയമസഭാ സീറ്റിൽ നിന്നും വിജയിച്ചു. തുടർന്ന് 1999-ൽ ബഹരംപൂർ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാനായി ഇദ്ദേഹത്തിന്റെ പേര് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഇത്തവണ യൂസഫ് പത്താനാണ് ഇദ്ദേഹത്തിന്റെ എതിർ സ്ഥാനാർത്ഥി.
വൈഎസ് ശർമിള: മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് വൈഎസ് ശർമിള. ആന്ധ്രാപ്രദേശിലെ കോൺഗ്രസ് അധ്യക്ഷ കൂടിയായ വൈഎസ് ശർമിള കടപ്പ ലോക്‌സഭാ സീറ്റിൽ നിന്നുമാണ് മത്സരിക്കുന്നത്. 1989 മുതൽ വൈഎസ് കുടുംബത്തിനനുകൂലമായി വിധിയെഴുതുന്ന മണ്ഡലമാണ് കടപ്പ. ശർമിളയുടെ ബന്ധുവും വൈഎസ്ആർസി എംപിയുമായ വൈഎസ് അവിനാഷ് റെഡ്ഡിയാണ് എതിർ സ്ഥാനാർത്ഥി.
അസദുദ്ദീൻ ഒവൈസി: തെലങ്കാനയിലെ ഹൈദരാബാദ് എഐഎംഐഎമ്മിൻ്റെ സ്ഥിരം കോട്ടയാണ്. 2004 മുതൽ നാല് തവണ ഒവൈസി ഈ സീറ്റിൽ വിജയിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥി മാധവി ലതയ്‌ക്കെതിരെയാണ് ഒവൈസി ഇത്തവണ മത്സരിക്കുന്നത്. 2014-ന് മുമ്പ് ഒവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ആറ് തവണ ലോക്സഭയിൽ ഹൈദരാബാദിനെ പ്രതിനിധീകരിച്ചിരുന്നു.
അർജുൻ മുണ്ട: ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ അർജുൻ മുണ്ട ജാർഖണ്ഡിൽ പട്ടികവർഗ സ്ഥാനാർത്ഥികൾക്കായി സംവരണം ചെയ്ത ഖുന്തിയിൽ നിന്നാണ് മത്സരിക്കുന്നത്. കോൺഗ്രസ് നേതാവ് കാളി ചരൺ മുണ്ടയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അർജുൻ മുണ്ട ഇവിടെ വിജയിച്ചിരുന്നു.
ശത്രുഘ്നൻ സിൻഹ: ഇന്ത്യൻ സിനിമാലോകത്തെ "ബിഹാരി ബാബു" എന്നറിയപ്പെടുന്ന തൃണമൂൽ കോൺഗ്രസ് നേതാവാണ് ശത്രുഘ്നൻ സിൻഹ. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി സുരീന്ദർജീത് സിംഗ് അലുവാലിയയ്ക്കെതിരെയാണ് സിൻഹ മത്സരിക്കുന്നത്.
മാധവി ലത: വിരിഞ്ചി ഹോസ്പിറ്റൽസിന്റെ ചെയർപേഴ്സണായ മാധവി ലത സ്ത്രീകളുടെയും കുട്ടികളുടെയും ദരിദ്രരുടെയും ആവശ്യങ്ങൾക്കായി പോരാടുന്ന ആക്ടിവിസ്റ്റു കൂടിയാണ്. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നും ബിജെപി ടിക്കറ്റിലാണ് മാധവി ലത മത്സരിക്കുക. എഐഎംഐഎമ്മിൻ്റെ സിറ്റിംഗ് എംപിയായ അസദുദ്ദീൻ ഒവൈസിക്കെതിരെയാണ് മാധവി ലത തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.