ബൈജൂസിന്റെ ഉടമയായ ബൈജുവിനെയും കുടുംബത്തെയും മാതൃ സ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ (Think and Learn Pvt Ltd) നേതൃത്വ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നിക്ഷേപകരുടെ അടിയന്തര യോഗത്തിന്റെ തീരുമാനം സ്റ്റേ ചെയ്യാനുള്ള ബൈജുവിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, യോഗത്തിലെ പ്രമേയങ്ങൾ കോടതി വീണ്ടും പരിഗണിക്കും വരെ നടപ്പാക്കരുതെന്ന ഇടക്കാല വിധി ബൈജുവിന് ആശ്വാസം പകരുന്നതാണ്.
കമ്പനി പൊതുയോഗം (ഇജിഎം) വിളിച്ചപ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും 2013 ലെ കമ്പനി ആക്ടിലെ സെക്ഷൻ 100 (3) പ്രകാരമുള്ള അറിയിപ്പുകൾ നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇടക്കാല വിധി പറഞ്ഞത്. കമ്പനിയുടെ പ്രവർത്തനത്തിൽ നിരവധി അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 23 ന് നിക്ഷേപകരുടെ യോഗം നേതൃത്വ മാറ്റം ആവശ്യപ്പെടുന്ന നോട്ടീസ് പുറത്തിറക്കിയത്. ബൈജൂസിന്റെ 30 ശതമാനം ഓഹരികളുടെ ഉടമയായ ജനറൽ അറ്റലാന്റിക് (General Atlantic), പീക്ക് XV (Peak XV), സോഫിന (Sofina), ചാൻ സക്കർബർഗ് (Chan Zuckerberg), ഔൾ (Owl), സാൻഡ്‌സ് (Sands) എന്നിവർ നോട്ടീസിനെ പിന്തുണച്ചിരുന്നു. ഹൈക്കോടതി വിധി പ്രകാരം യോഗത്തിലെ തീരുമാനങ്ങൾ തിങ്ക് ആൻഡ് ലേൺ സമർപ്പിച്ച ഹർജിയിൽ അവസാന വിധി വരും വരെ പാസ്സാക്കാൻ കഴിയില്ലെന്ന് ബൈജൂസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
advertisement
ജനറൽ അറ്റലാന്റിക്, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്, എംഐഎച്ച് എഡ്ടെക് ഇൻവെസ്റ്റ്മെന്റ് (MIH EdTech Investments), ഓൺ വെഞ്ചേഴ്‌സ്(Own Ventures), പീക്ക് എക്സ് വി പാർട്ണേർസ് , എസ് സി ഐ ഇൻവെസ്റ്റ്മെന്റ് (SCI Investments), എസ് സി എച്ച് എഫ് പി വി മൗറീഷ്യസ് (SCHF PV Mauritius), സാൻഡ്‌സ് ക്യാപിറ്റൽ ഗ്ലോബൽ ഇന്നൊവേഷൻ ഫണ്ട്, സോഫിന, ടി റോവ് പ്രൈസ് അസോസിയേറ്റ്സ് (T Rowe Price Associates) എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. എന്നാൽ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (AoA), ഷെയർ ഹോൾഡ്ഴ്സ് എഗ്രിമെന്റ്(SHA), കമ്പനി ആക്ട് എന്നിവയുടെ നിയമങ്ങൾ പാലിക്കാതെയാണ് യോഗം നടന്നതെന്ന ഹൈക്കോടതിയുടെ വിധിക്ക് മുൻപാണ് ഇതേ കാരണങ്ങൾ പറഞ്ഞുകൊണ്ട് ബൈജു കോടതിയെ സമീപിച്ചത്.
ഇജിഎം പാസ്സാക്കിയ പ്രമേങ്ങൾ അസാധുവെക്കിക്കൊണ്ടുള്ള കോടതി വിധി ബൈജുവിന് ആശ്വാസം നൽകുന്നതാണെന്നും ബൈജൂസിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും വിധി ചൂണ്ടിക്കാണിക്കുന്നതായും എല്ലാ നിക്ഷേപകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്ഥിരതയോടെയും ശ്രദ്ധയോടെയും കമ്പനിക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്നും ബൈജൂസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പ്രമേയങ്ങൾ കോടതി അസാധുവെക്കിയിട്ടില്ലെന്നും ബൈജുവിനെ സിഇഒ സ്ഥാനത്ത് നിന്നും മാറ്റുന്നതിനുള്ള വോട്ടെടുപ്പ് നടപടികളുമായി ഇജിഎം മുന്നോട്ട് പോകുമെന്നും നിക്ഷേപക വൃത്തങ്ങൾ അറിയിച്ചു.
