മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് യോഗേന്ദ്ര കുമാറിനെതിരേ പോലീസ് കേസെടുത്തത്. എന്നാല്‍, പ്രകാശ് ഇയാളെ കൊന്നുവെന്നും പ്രകാശിനെതിരേ കേസെടുക്കണമെന്നും യോഗേന്ദ്ര കുമാറിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി ഉത്തരവിനെ തുടര്‍ന്ന് കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളില്‍ പോലീസ് പ്രകാശിനും രണ്ട് സഹോദരന്മാര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, എട്ടുമാസത്തോളം നീണ്ട അന്വേഷണങ്ങള്‍ക്കുശേഷവും യോഗേന്ദ്ര കുമാർ മരിച്ചുവെന്നതിന് തെളിവ് കണ്ടെത്താല്‍ പോലീസിന് കഴിഞ്ഞില്ല.
ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി യോഗേന്ദ്ര കുമാര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പോലീസ് ഇയാള്‍ ഡല്‍ഹിയില്‍ താമസിക്കുന്നതായി കണ്ടെത്തിയത്. ടാക്‌സി ഡ്രൈവറായാണ് ഇയാള്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച യോഗേന്ദ്രക്ക് ആ ബന്ധത്തില്‍ നാല് മക്കളുണ്ട്, സിംഗാവലി അഹിറിലെ എസ്എച്ച്ഒ ജിതേന്ദ്ര കുമാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
advertisement
തനിക്ക് പ്രകാശുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ യോഗേന്ദ്ര കുമാര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ രോഹിണിയില്‍ തനിക്ക് വിവാഹേതരബന്ധമുണ്ടായിരുന്നുവെന്നും യോഗേന്ദ്ര പറഞ്ഞു. 2018-ല്‍ വീട് വിട്ട് ഇറങ്ങിയശേഷം ഡല്‍ഹിയില്‍ ആ സ്ത്രീയോടൊപ്പമായിരുന്നു താമസം. എന്നാൽ ഇയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായാണ് കുടുംബവും ബന്ധുക്കളും കരുതിയിരുന്നത്. 2018-ലെ സംഭവത്തിന് ശേഷം യോഗേന്ദ്ര ഒരിക്കല്‍പോലും തന്നെയും കുടുംബത്തെയും തേടി വന്നിട്ടില്ലെന്ന് ഇയാളുടെ ആദ്യഭാര്യ പറഞ്ഞു.