പാർട്ടി നേതാവ് മായാവതി ഇന്ന് രാവിലെ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അസദുദ്ദിൻ ഒവൈസിയുടെ എ ഐ എം ഐ എമ്മുമായി മായാവതി സഖ്യമുണ്ടാക്കുന്നുവെന്ന് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. ഇതിനെ തള്ളിയാണ് മായാവതി ഇന്നു രാവിലെ തെരഞ്ഞെടുപ്പിൽ ബി എസ് പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന കാര്യം അറിയിച്ചത്.
advertisement
അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളുമായുള്ള സഖ്യം മാത്രമാണ് തന്റെ പാർട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളൂവെന്നും മായാവതി വ്യക്തമാക്കി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സീറ്റു വിഭജനവുമായി ബന്ധപ്പെട്ടും ചർച്ച പൂർത്തിയാക്കി കഴിഞ്ഞു. 117 സീറ്റുകളിലാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശിരോമണി അകാലിദൾ 97 സീറ്റുകളിലും ബഹുജൻ സമാജ് പാർട്ടി 20 സീറ്റുകളിലുമാണ് മത്സരിക്കുക.
അതേസമയം, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബി എസ് പിയുമായുള്ള സഖ്യസാധ്യതകളെ എസ് പി നേതാവ് അഖിലേഷ് യാദവ് തള്ളിയിരുന്നു. എന്നാൽ, സമാന മനസ്കരായ ചെറു പാർട്ടികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താനുമായി ഏതാനും ബി എസ് പി നേതാക്കൾ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും എന്നാൽ, 2019ൽ പരാജയപ്പെട്ടതു പോലെ ഒരു സഖ്യം ഇനി ഉണ്ടാകില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
ഉത്തർപ്രദേശിൽ കോൺഗ്രസ് അതീവ ദുർബലരാണ്. 2017ൽ നൂറിലേറെ സീറ്റ് നൽകിയിട്ടും അവർക്ക് വിജയിക്കാനായില്ലെന്നും ഉത്തർപ്രദേശിലെ ജനങ്ങൾ കോൺഗ്രസിന് തള്ളിക്കളഞ്ഞുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.

