കൂടാതെ തീർത്ഥാടനത്തിന് മുന്നോടിയായി രണ്ട് ദിവസത്തെ പരിശീലന പരിപാടികളും വിജ്ഞാൻ ഭവനിൽ ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർലയുടെ സാന്നിധ്യത്തിൽ സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 550 ലധികം പരിശീലകർ പരിപാടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. അതേസമയം ബിസാഗ്-എൻ (BISAG-N) വികസിപ്പിച്ചെടുത്ത ഹജ്ജ് സുവിധ ആപ്പ് ഇത്തവണത്തെ തീർത്ഥാടനത്തിൽ നിർണായകമായി മാറുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതോടൊപ്പം യാത്രയ്ക്കിടെ തീർത്ഥാടകർ സാധാരണയായി നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരവും ആപ്പിൽ ലഭ്യമാണ്. ലഗേജ്, മറ്റു രേഖകൾ തുടങ്ങിയവ ഭദ്രമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങളും യാത്രക്കാർക്ക് ഇത് നൽകുന്നു. ഇതിലൂടെ തീർത്ഥാടകർക്ക് തങ്ങളുടെ ആത്മീയ യാത്രയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പ്രത്യേകിച്ച് ആദ്യമായി ഹജ്ജ് യാത്രയ്ക്ക് പോകുന്നവർക്ക് ഈ ആപ്പ് കൂടുതൽ പ്രയോജനകരമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
ആപ്പ് ഉപയോഗപ്പെടുത്തുന്നത് എങ്ങനെയാണെന്നുൾപ്പടെയുള്ള മാർഗ്ഗനിർദേശങ്ങൾ അടങ്ങുന്ന ഹജ് ഗൈഡ്-2024 ഉം സ്മൃതി ഇറാനി പുറത്തിറക്കി. ഈ ഗൈഡ് 10 ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും എല്ലാ ഹജ്ജ് തീർഥാടകർക്കും നൽകുകയും ചെയ്യും. സ്‌ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം നൽകുന്നത് തീർത്ഥാടകരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഹജ്ജിന് എല്ലാവർക്കും അവസരം ഒരുക്കുന്നതിലുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
തീർത്ഥാടകർക്ക് നൽകുന്ന പരിശീലനം മെച്ചപ്പെടുത്തുന്നതിനായി, ഒരു തീർത്ഥാടകൻ്റെ പരിശീലകരുടെ എണ്ണം നേരത്തെയുള്ള 1:300 എന്ന അനുപാതത്തിൽ നിന്ന് 1:150 എന്ന അനുപാതത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിലെ തീർഥാടകർക്ക് സുഖകരവും സംതൃപ്തവുമായ ഒരു ഹജ്ജ് അനുഭവം നൽകുന്നതിന് ഇത് ഏറെ സഹായകമാകുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.