ശനിയാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്ന് റാവൂസ് സിവില്‍ സർവീസ് കോച്ചിംഗ് സെന്‍ററിന്‍റെ ബേസ്മെന്‍റില്‍ വെള്ളം കയറി മലയാളി വിദ്യാർഥി ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ്, തെലുങ്കാന സ്വദേശി തന്യ സോണി, എറണാകുളം സ്വദേശി നവീൻ ഡാല്‍വില്‍ എന്നിവരാണ് അപകടത്തിൽ മുങ്ങി മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിയമവിരുദ്ധമായാണ് കോച്ചിംഗ് സെന്റർ ബേസ്മെന്റിൽ ലൈബ്രറി പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമായി. സംഭവത്തിൽ വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നായിരുന്നു നഗരസഭാ അധികൃതരുടെ നടപടി. കെട്ടിടങ്ങളുടെ ബേസ്മെൻറുകളിൽ നിയമവിരുദ്ധമായി വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
advertisement
ഐഎഎസ് ഗുരുകുല്‍, ചാഹല്‍ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവില്‍സ് ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്ടുകള്‍, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഐഎഎസ് ഫോർ ഈസി എന്നീ സ്ഥാപങ്ങളാണ് സീല്‍ ചെയ്തത്.
സംഭവത്തിൽ റാവൂസ് ഐ.എ.എസ് പരിശീലന കേന്ദ്രം ഉടമ അഭിഷേക് ഗുപ്ത, കോഡിനേറ്റർ ദേശ്പാല്‍ സിങ് എന്നിവർക്കെതിരെ ഡൽഹി പോലീസ് കേസ് എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ ഡ്രെയിനേജ് സംവിധാനമില്ലെന്ന് അഭിഷേക് ഗുപ്ത പോലീസിനോട് പറഞ്ഞു .
മഴക്കാലത്തിന് മുമ്പ് റോഡരികിലെ ഓട വൃത്തിയാകാത്തതും ബേസ്‌മെൻ്റിലെ വെള്ളം വറ്റിക്കാൻ സംവിധാനം ഇല്ലാത്തതുമാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ വിദ്യാർത്ഥികളും കോച്ചിംഗ് സെൻ്റർ ജീവനക്കാരും ഉൾപ്പെടെ 35-ൽ പരം ആളുകൾ കെട്ടിടത്തിൽ കുടുങ്ങിയിരുന്നു. വിദ്യാർഥികളുടെ മരണത്തിന് പിന്നാലെ കരോൾ ബാഗ് മെട്രോ സ്റ്റേഷൻ പരിസരത്ത് നൂറുകണക്കിന് വിദ്യാർത്ഥികളാണ് തങ്ങൾക്ക് നീതി വേണം എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയത്.
ബേസ്‌മെൻ്റുകളിൽ അധികൃതമായി പ്രവർത്തിക്കുന്ന ഡൽഹിയിലുടനീളമുള്ള സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി (എഎപി) ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥയ്ക്ക് സാധാരണക്കാരാണ് വില നല്‍കേണ്ടി വരുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 'കുറ്റകരമായ അശ്രദ്ധയ്ക്ക്' കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് എടുക്കണമെന്നും ജലവകുപ്പ് മന്ത്രി അതിഷി, പ്രാദേശിക എംഎല്‍എ ദുര്‍ഗേഷ് പഥക്ക് എന്നിവര്‍ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.