ബിജെപി വക്താവ് വിജയ് പ്രസാദ് എക്സിൽ കുറിച്ചത് ഇങ്ങനെ- ''അതീവ സുരക്ഷാ വിമാനത്താവള പരിസരത്ത് എങ്ങനെയാണ് പ്രാർത്ഥനകൾ നടത്തുന്നത്? ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി2 ടെർമിനലിനുള്ളിൽ ഇതെങ്ങനെ അനുവദിച്ചു? മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി പ്രിയങ്ക് ഖാർഗെ, നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ?".
ഇത്തരം സംഭവങ്ങളോട് "കണ്ണടയ്ക്കുമ്പോൾ" ആർഎസ്എസ് പ്രവർത്തനങ്ങളെ എതിർക്കുന്ന സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൻ്റെ കപടതയെ അദ്ദേഹം വിമർശിച്ചു.
"ഈ വ്യക്തികൾ അതീവ സുരക്ഷാ വിമാനത്താവള മേഖലയിൽ നമസ്കരിക്കാൻ മുൻകൂർ അനുമതി നേടിയിരുന്നോ? ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വേണ്ടത്ര അനുമതി നേടിയ ശേഷം ആർഎസ്എസ് പഥസഞ്ചലനം നടത്തുമ്പോൾ സർക്കാർ എന്തുകൊണ്ടാണ് എതിർക്കുന്നത്, എന്നാൽ നിയന്ത്രിത പൊതുസ്ഥലത്ത് ഇത്തരം പ്രവർത്തനങ്ങളോട് കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണ്?" അദ്ദേഹം ചോദിച്ചു.
advertisement
ഇത്തരം കൂട്ടായ്മകൾ വിമാനത്താവള സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമാണോ എന്നും പ്രസാദ് ചോദ്യം ചെയ്തു. ഇത് "ഇത്രയധികം സെൻസിറ്റീവായ ഒരു മേഖലയിൽ ഗുരുതരമായ ആശങ്ക" ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെളുപ്പും കറുപ്പും വസ്ത്രം ധരിച്ച നിരവധി പേർ വരിയായി നിന്ന് വിമാനത്താവളത്തിനുള്ളിൽ നമസ്‌കരിക്കുന്നത് എന്ന് കരുതുന്ന ഒരു വീഡിയോയും ബിജെപി വക്താവ് പോസ്റ്റ് ചെയ്തു. പ്രാർത്ഥന നടക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തായി നിലയുറപ്പിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ആർഎസ്എസ് രജിസ്‌ട്രേഷൻ വിവാദം
രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) "രഹസ്യാത്മകതയെയും"ഒരു സംഘടനയായി രജിസ്റ്റർ ചെയ്യാത്തതിനെയും ചോദ്യം ചെയ്ത് ഈ മാസം ആദ്യം കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് ഈ വിവാദം.
ഖാർഗെ പറഞ്ഞത് ഇങ്ങനെ: "ആർഎസ്എസ് അവരുടെ പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിൽ നിന്ന് അനുമതി തേടുകയും ഒരു സംഘടനയായി രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നിടത്തോളം എനിക്ക് പ്രശ്നമില്ല. ഇന്ത്യൻ നിയമങ്ങളെയും ഭരണഘടനയെയും അവർക്ക് ഇത്ര ഭയമെന്തിനാണ്? എന്തുകൊണ്ടാണ് അവർ ഇത്ര രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്?"
"രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടനയ്ക്ക്" എങ്ങനെയാണ് രാജ്യത്തുടനീളം വലിയ റാലികൾ നടത്താൻ കഴിയുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തു. കൂടാതെ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് ലഭിക്കുന്ന സുരക്ഷാ കവചത്തെയും അദ്ദേഹം വിമർശിച്ചു. ഈ സുരക്ഷാ നിലവാരം സാധാരണയായി പ്രധാനമന്ത്രിക്കും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
