പുസ്തകമോ അതുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികളോ കൈവശമുള്ളവർ അത് ഡൽഹിയിലെ എൻസിഇആർടി ആസ്ഥാനത്തുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ ഇൻ സോഷ്യൽ സയൻസസിലോ (DESS) പബ്ലിക്കേഷൻ ഡിവിഷനിലോ ഏൽപ്പിക്കണമെന്ന് എൻസിഇആർടി സെക്രട്ടറി ഹിമാൻഷു ഗുപ്ത പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പുസ്തകത്തിലെ "നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്" (Role of judiciary in Our Society) എന്ന അധ്യായത്തിലെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെച്ചിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യണമെന്നും പുസ്തകം വാങ്ങിയവർ അത് തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്.
advertisement
പുസ്തകത്തിന്റെ അച്ചടിക്കോ ഡിജിറ്റൽ പ്രചാരണത്തിനോ പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഫെബ്രുവരി 26-ലെ സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ചുകൊണ്ട് എൻസിഇആർടി വ്യക്തമാക്കി.ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റ് പേരുകളിലോ ഇതേ ഉള്ളടക്കം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ കർശനമായ ഉത്തരവിനെത്തുടർന്നാണ് ഈ നടപടി. വിപണിയിലുള്ളതോ ഗോഡൗണുകളിലുള്ളതോ ആയ പുസ്തകങ്ങൾ കണ്ടുകെട്ടാനും ഡിജിറ്റൽ പതിപ്പുകൾ നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ പുസ്തകം സ്കൂളുകളോ അധ്യാപകരോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
പാഠപുസ്തകത്തിലെ നാലാം അധ്യായത്തിൽ "നീതിന്യായ വ്യവസ്ഥയിലെ അഴിമതി" (Corruption in the Judiciary) എന്ന ഉപവിഭാഗത്തിനെതിരെ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും എ.എം. സിംഗ്‌വിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി ഉണ്ടായത്. ബുധനാഴ്ച സ്വമേധയാ എടുത്ത കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കുകയായിരുന്നു.
നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇത് മനഃപൂർവ്വമായ നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കോടതി ഇടപെടലിനെത്തുടർന്ന് എൻസിഇആർടി മാപ്പ് പറയുകയും പുസ്തകം പിൻവലിക്കുകയും വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
