ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെയും (ബിഎസ്‌എഫ്) സംസ്ഥാന പോലീസ് സേനകളുടെയും സംയുക്ത സഹകരണത്തോടെയാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുമാണ് റെയ്ഡ് നടത്തിയതെന്ന് എൻഐഎ പ്രസ്താവനയിൽ അറിയിച്ചു. ത്രിപുര, ആസാം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലായി മൊത്തം 55 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. ഈ വർഷം ഫെബ്രുവരി മുതൽ ആസാം പോലീസ് നിരവധി മനുഷ്യക്കടത്തു റാക്കറ്റുകൾ കണ്ടെത്തിയിരുന്നു.
advertisement
ഇതെത്തുടർന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. റോഹിങ്ക്യകളെ ഇന്ത്യയിലേക്ക് എത്തിക്കുന്ന പാൻ-ഇന്ത്യ ശൃംഖലയാണ് ഇതിനു പിന്നിലെന്ന് അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), ജി പി സിംഗ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഈ വർഷം ഫെബ്രുവരി മുതൽ ഇതുവരെ 450 ഓളം റോഹിങ്ക്യൻ മുസ്‌ലീങ്ങളെ ബോർഡർ സെക്യൂരിറ്റ് ഫോഴ്സിന്റെ സഹായത്തോടെ തങ്ങൾ തടയുകയോ തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ ത്രിപുരയിൽ നിന്ന് കരിംഗഞ്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ ഒരു കൂട്ടം റോഹിങ്ക്യകളെ കണ്ടെത്തിയതോടെയാണ് ഈ റാക്കറ്റിനെക്കുറിച്ച് ആദ്യം മനസിലാക്കാൻ സാധിച്ചതെന്നും ജി.പി സിംഗ് പറഞ്ഞു.
മനഷ്യക്കടത്ത് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി അന്വേഷണത്തിൽ മനസിലാക്കാൻ സാധിച്ചതായും എൻഐഎ അറിയിച്ചു. ബുധനാഴ്ച നടത്തിയ റെയ്ഡിൽ ത്രിപുരയിൽ നിന്ന് 21 പേരെയും കർണാടകയിൽ നിന്ന് 10 പേരെയും അസമിൽ നിന്ന് അഞ്ച് പേരെയും പശ്ചിമ ബംഗാളിൽ നിന്ന് മൂന്ന് പേരെയും തമിഴ്‌നാട്ടിൽ നിന്ന് രണ്ട് പേരെയും തെലങ്കാന, പുതുച്ചേരി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരെയുമാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആധാർ കാർഡുകൾ, പാൻ കാർഡുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ കണ്ടെടുത്തതായും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.