ബുധനാഴ്ച ഉച്ചവരെ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള നിരവധി വിമാനത്താവളങ്ങളിൽ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി. വാർത്താ ഏജൻസിയായ പി.ടി.ഐയുടെ റിപ്പോർട്ട് പ്രകാരം, ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുറഞ്ഞത് 33 വിമാനങ്ങളും, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51ൽ അധികം വിമാനങ്ങളുമാണ് റദ്ദാക്കിയത്.
കൂടാതെ, ഹൈദരാബാദിൽ 19 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് വിശാഖപട്ടണം, ഗോവ, അഹമ്മദാബാദ്, ഡൽഹി, ബെംഗളൂരു, ചെന്നൈ, മധുര, ഹുബ്ലി, ഭോപ്പാൽ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോയുടെ വിമാനങ്ങളും, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ, ഹുബ്ലി, ഭോപ്പാൽ എന്നിവിടങ്ങളിലേക്കുള്ള ഔട്ട്ബൗണ്ട് വിമാനങ്ങളും റദ്ദാക്കി. കൂടാതെ, അഹമ്മദാബാദ് വിമാനത്താവളത്തിൽ 7 എത്തിച്ചേരൽ വിമാനങ്ങളും 7 പുറപ്പെടൽ വിമാനങ്ങളുമടക്കം 14 വിമാനങ്ങൾ റദ്ദാക്കി.
advertisement
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാന സർവീസുകൾക്ക് തടസ്സമുണ്ടായി. ബുധനാഴ്ച 42 ആഭ്യന്തര വിമാനങ്ങളാണ് റദ്ദാക്കിയത്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഗോവ, കൊൽക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് പ്രധാനമായും തടസ്സപ്പെട്ടത്.
ചൊവ്വാഴ്ചയിലെ സർക്കാർ ഡാറ്റ അനുസരിച്ച് ഇൻഡിഗോ ഓൺ-ടൈം പെർഫോമൻസ് 35 ശതമാനമായി കുറഞ്ഞു. 1400ൽ അധികം വിമാനങ്ങൾ വൈകിയെന്നാണ് വിവരം. പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്നുണ്ടായ പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ ദൗർലഭ്യമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. കാബിൻ ക്രൂ ലഭ്യമല്ലാത്തതിനാൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. എട്ട് മണിക്കൂർ വരെ ചില വിമാനങ്ങൾ വൈകി.
കഴിഞ്ഞ രണ്ട് ദിവസമായി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി. ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് കമ്പനി ക്ഷമ ചോദിച്ചു. സാങ്കേതിക പിഴവുകൾ, ശൈത്യകാല ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വിമാനഗതാഗത സംവിധാനത്തിലെ വർധിച്ച തിരക്ക്, പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കൽ എന്നിവയുൾപ്പെടെ നിരവധി പ്രതീക്ഷിക്കാത്ത പ്രവർത്തനപരമായ വെല്ലുവിളികൾ പ്രവർത്തനങ്ങളിൽ പ്രതികൂലമായി സ്വാധീനം ചെലുത്തി. ഇത് മുൻകൂട്ടി കാണാൻ സാധ്യമല്ലായിരുന്നു. ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.
തടസ്സങ്ങൾ പരിഹരിക്കാൻ ഷെഡ്യൂളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ നടപടികൾ അടുത്ത 48 മണിക്കൂർ നേരം നിലനിൽക്കും. ഇത് പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും സമയക്രമം വീണ്ടെടുക്കാനും സഹായിക്കും. ഉപഭോക്താക്കളുടെ അസ്വസ്ഥതകൾ ലഘൂകരിക്കാനും പ്രവർത്തനങ്ങൾ എത്രയും വേഗം സുഗമമാക്കാനും രാവും പകലും പ്രവർത്തിക്കുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി. ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് ബദൽ യാത്രാ ക്രമീകരണങ്ങളോ റീഫണ്ടുകളോ ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് https://www.goindigo.in/check-flight-status.htmlൽ പരിശോധിക്കാനും ഇൻഡിഗോ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
