'ഞങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, അതിനായി കാത്തിരിക്കൂ. പാകിസ്താന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരിക്കും'- ഇന്ത്യയ്‌ക്കെതിരെ അണ്വായുധ ഭീഷണി മുഴക്കിക്കൊണ്ടുള്ള പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഉചിതമായ സ്ഥലത്ത് ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് പാകിസ്താന്റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് രണ്ട് പ്രധാന യോഗങ്ങൾ ഇന്ന് ഇസ്ലാമാബാദിൽ നടക്കുന്നത്.
സംയുക്ത പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ ബാലകോട്ട് ആക്രമണത്തെ കുറിച്ച് വിശദീകരിക്കും. ആക്രമണത്തെ രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരാനാണ് പാകിസ്താന്റെ ശ്രമം. ഇതിനായി പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രാദേശിക, രാജ്യാന്തര മാധ്യമങ്ങളെ ആക്രമണം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമാകും ആണവായുധങ്ങളുടെ നിയന്ത്രണമുള്ള നാഷണല്‍ കമാന്‍ഡ് അതോറിറ്റി യോഗം ചേരുക. ഈ യോഗത്തിലും പ്രധാനമന്ത്രി അധ്യക്ഷനാകും. പാകിസ്താന്‍ അണ്വായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് നാഷണല്‍ കമാന്‍ഡ് അതോറിറ്റിയാണ്. അതേസമയം, ആണവ നീക്കം ഉണ്ടാകാനിടയില്ലെന്നാണ് സൂചന. ഇന്ത്യയോടുള്ള പ്രതിഷേധ പ്രകടനമായാണ് സിനിമയ്ക്കും പരസ്യങ്ങൾക്കുമുള്ള പാകിസ്താന്റെ നിരോധനം.
