ഭീകരവാദികളും വിഘടനവാദികളും നടത്തുന്ന കല്ലേറ് 2018 ൽ 1,767 ആയിരുന്നുവെങ്കിൽ 2023 ൽ ഇതുവരെ അത്തരത്തിൽ ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ 2018 നെ അപേക്ഷിച്ച് 2022 ൽ 65.9 ശതമാനം കുറവുണ്ടായതായും കേന്ദ്രം പറഞ്ഞു.
advertisement
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കിഷൻ കൗൾ, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. 2020 മാർച്ച് രണ്ടിന് ശേഷം ഇതാദ്യമായാണ് ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുന്നത്.
“ചരിത്രപരമായ ഒരു ചുവടുവെയ്പായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഇതിലൂടെ കശ്മീരിൽ വികസനവും, പുരോഗതിയും, സുരക്ഷയും, സ്ഥിരതയുമെല്ലാം കൈവന്നു. ആർട്ടിക്കിൾ 370 നിലവിലുണ്ടായിരുന്നപ്പോൾ ഇതായിരുന്നില്ല അവസ്ഥ. ഈ മേഖലയിൽ സമാധാനവും സമൃദ്ധിയും പുരോഗതിയും ഉറപ്പാക്കുക എന്ന കേന്ദ്രസർക്കാരിന്റെ ഉറച്ച തീരുമാനം കാരണമാണ് ഇത് സാധ്യമായത്”, എന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
Also read- ഡോക്ടറെന്ന വ്യാജേന 15ഓളം സ്ത്രീകളെ വിവാഹം ചെയ്ത ബെംഗളൂരു സ്വദേശി പിടിയിൽ
”സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ആശുപത്രികൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവയെല്ലാം കഴിഞ്ഞ മൂന്ന് വർഷമായി ഒരു സമരമോ യാതൊരു തരത്തിലുള്ള അസ്വസ്ഥതകളോ സംഘർഷമോ ഇല്ലാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പതിവായി ഇവിടെ നടന്നു വന്നിരുന്ന ഹർത്താൽ, പണിമുടക്കുകൾ, കല്ലേറ്, ബന്ദ് എന്നിവയെല്ലാം ഇപ്പോൾ പഴയ സംഭവങ്ങൾ മാത്രമാണ്”, എന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തു.
പാക് അധീന ജമ്മു കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവരും ജമ്മു കശ്മീരിന് പുറത്ത് വിവാഹം ചെയ്തു പോയ സ്ത്രീകളുടെ കുട്ടികളും ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾക്ക് ആർട്ടിക്കിൾ 370 റദ്ദാക്കപ്പെടുന്നതിനു മുൻപ് അവരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു എന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പൗരന്മാർക്ക് ലഭ്യമായ എല്ലാ അവകാശങ്ങളും ജമ്മു കശ്മീരിലെ എല്ലാ ജനങ്ങൾക്കും ഇപ്പോൾ ഉണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.