ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ആണ് നമോ ഭാരത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ ഡൽഹി, സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗർ, മീററ്റ് എന്നീ നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കും. 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് ഇടനാഴി ഇതോടെ പൂർണ്ണമായും സജ്ജമാകും. ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ന്യൂ അശോക് നഗർ വരെയുള്ള 5 കിലോമീറ്റർ പാതയും മീററ്റ് സൗത്ത് മുതൽ മോദിപുരം വരെയുള്ള 21 കിലോമീറ്റർ പാതയുമാണ് ഇന്ന് പുതുതായി തുറക്കുന്നത്.
advertisement
നമോ ഭാരത് ട്രെയിനുകൾക്കൊപ്പം മീററ്റ് മെട്രോ സർവീസും ഇന്ന് ആരംഭിക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സിസ്റ്റമായിരിക്കും. വെറും 30 മിനിറ്റ് കൊണ്ട് ഈ ദൂരം പിന്നിടാൻ മെട്രോയ്ക്ക് സാധിക്കും. ഒരേ പാതയിലൂടെ തന്നെ പ്രാദേശിക മെട്രോയും ഇന്റർസിറ്റി ട്രെയിനും ഓടിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഡൽഹിയിലെ സരായ് കാലെ ഖാൻ സ്റ്റേഷൻ ഒരു പ്രധാന യാത്രാ ഹബ്ബായി മാറും. ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ഡൽഹി മെട്രോ പിങ്ക് ലൈൻ, ഐ.എസ്.ബി.ടി (ISBT), റിംഗ് റോഡ് എന്നിവയെല്ലാം ഈ സ്റ്റേഷനുമായി ബന്ധപ്പെട്ടു കിടക്കുന്നു. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം ലഘൂകരിക്കാനും ഈ നൂതന ഗതാഗത സംവിധാനങ്ങൾ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
