ബിധാൻനഗറിൽ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര സന്താൽ സമ്മേളനത്തിന്റെ വേദി പെട്ടെന്ന് മാറ്റിയതും അനുമതി നിഷേധിച്ചതും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. പരിപാടിക്കെതിരെ സർക്കാർ സ്വീകരിച്ച നിലപാടിൽ രാഷ്ട്രപതി തന്നെ നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചു. ഒരു ആദിവാസി സമൂഹത്തിൽ നിന്നുള്ള രാഷ്ട്രപതി പ്രകടിപ്പിച്ച ഈ വേദന ഇന്ത്യയിലെ ജനങ്ങളിൽ വലിയ ദുഃഖമുണ്ടാക്കിയെന്നും, രാഷ്ട്രപതിയുടെ ഓഫീസ് രാഷ്ട്രീയത്തിന് അതീതമാണെന്ന് തൃണമൂൽ കോൺഗ്രസ് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആദിവാസി സംസ്കാരത്തോടും സമൂഹത്തോടും ബംഗാൾ സർക്കാർ കാണിക്കുന്ന നിസ്സാര മനോഭാവം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന മമത സർക്കാർ ഇപ്പോൾ രാജ്യത്തിന്റെ പ്രഥമ പൗരയെപ്പോലും ആക്ഷേപിക്കുന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടിഎംസി സർക്കാരിന്റെ അരാജകത്വവും ജീർണ്ണതയുമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ആദിവാസി സഹോദരങ്ങൾ സംഘടിപ്പിച്ച പരിപാടിയോടും രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയോടും കാണിച്ച ഈ അനാദരവ് രാജ്യത്തിന് തന്നെ അപമാനമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
മുർമുവിന്റെ സന്ദർശന വേളയിൽ എന്താണ് സംഭവിച്ചത്?
ഒൻപതാമത് അന്താരാഷ്ട്ര സന്താലി കോൺക്ലേവിനായി ബിധാൻനഗറിൽ നിശ്ചയിച്ചിരുന്ന വേദി അവസാന നിമിഷം മാറ്റിയതിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമു അതൃപ്തി പ്രകടിപ്പിച്ചു. തിരക്ക് ചൂണ്ടിക്കാട്ടി ബാഗ്ദോഗ്ര വിമാനത്താവളത്തിനടുത്തുള്ള ഗോഷായ്പൂരിലെ സൗകര്യങ്ങൾ കുറഞ്ഞ ചെറിയൊരു സ്ഥലത്തേക്കാണ് അധികൃതർ വേദി മാറ്റിയത്. പുതിയ വേദിയിൽ ശരിയായ സ്റ്റേജ് ക്രമീകരണങ്ങളോ പ്രാഥമിക സൗകര്യങ്ങളോ പോലുമില്ലെന്ന് സംഘാടകർ പരാതിപ്പെട്ടു.
ആദിവാസി ജനസംഖ്യ കൂടുതലുള്ള ഫാൻസിദേവ പ്രദേശത്തെ ബിധാൻനഗറിൽ നിന്ന് പരിപാടി മാറ്റിയത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു. താൻ വന്ന് ഒഴിഞ്ഞ വേദി കണ്ട് മടങ്ങുമെന്നാണ് ഭരണകൂടം കരുതിയതെന്ന് തോന്നുന്നതായും, എല്ലാ സന്താൽ വിഭാഗക്കാർക്കും പുതിയ വേദിയിലേക്ക് എത്താൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു നീക്കം നടത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രോട്ടോക്കോൾ വീഴ്ചകളെയും രാഷ്ട്രപതി രൂക്ഷമായി വിമർശിച്ചു. തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എത്തിയില്ലെന്നും സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണ് എത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രഥമ പൗരയോടുള്ള ഔദ്യോഗിക മര്യാദകൾ ബംഗാൾ സർക്കാർ പാലിച്ചില്ലെന്നത് വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.
മമത ബാനർജിയെ സ്വന്തം സഹോദരിയെപ്പോലെയാണ് കാണുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. "ഞാനും ബംഗാളിന്റെ മകളാണ്, എന്നിട്ടും എനിക്ക് ഇവിടെ വരാൻ അനുവാദമില്ല. മമത 'ദീദി' എന്റെ അനുജത്തിയെപ്പോലെയാണ്, ഒരുപക്ഷേ അവർക്ക് എന്നോട് എന്തെങ്കിലും കാരണത്താൽ ദേഷ്യമുണ്ടാകാം. എങ്കിലും എനിക്ക് പരാതികളൊന്നുമില്ല, അവർ സുഖമായിരിക്കട്ടെ" എന്നായിരുന്നു വൈകാരികമായ രാഷ്ട്രപതിയുടെ പ്രതികരണം.
തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിലെ ഭരണഘടനാപരമായ തകർച്ചയെന്നാണ് ബിജെപി പ്രതികരിച്ചത്. രാഷ്ട്രപതിയുടെ പദവിയെ അവഗണിക്കുന്നത് ഭരണപരമായ പരാജയം മാത്രമല്ല, ഭരണഘടനാ മര്യാദകളുടെ ലംഘനം കൂടിയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ബംഗാളിലെ ഭരണം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
