പാവപ്പെട്ടവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കൊപ്പം മധ്യവർഗക്കാരുടെ ജീവിതനിലവാരം ഉയർത്താനും പദ്ധതികൾ ഉണ്ടാവും. മൂന്നാം എൻഡിഎ സർക്കാർ അതിവേഗ വികസനം കൊണ്ടുവരും. രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസം നടപ്പാക്കുമെന്നും മോദി പറഞ്ഞു.
അധികാരത്തിനു വേണ്ടി തട്ടിക്കൂട്ടിയ ഇന്ത്യാ മുന്നണിയെ ജനം തിരസ്കരിച്ചു. ഇന്ത്യാ മുന്നണി അതിവേഗം തകരും. 10 കൊല്ലമായിട്ടും 100 സീറ്റു തികയ്ക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇവിഎമ്മിനെ നിരന്തരം വിമർശിച്ച് ഇന്ത്യയുടെ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചു. പ്രതിപക്ഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ മനഃസ്ഥിതിയുള്ളവരാണ്. ആധുനികതയെ അവർ എതിർക്കുന്നു.
advertisement
പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാജ്നാഥ് സിങ് മോദിയെ നേതാവായി നാമനിർദേശം ചെയ്തു. അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ പിന്താങ്ങി. എൻഡിഎ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ്കുമാർ, ഏക്നാഥ് ഷിൻഡെ, അജിത് പവാർ, പവൻ കല്യാൺ, ചിരാഗ് പാസ്വാൻ, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി എന്നിവരും പിന്തുണ പ്രഖ്യാപിച്ചതോടെ മോദിയെ നേതാവായി തിരഞ്ഞെടുത്തു.
രാവിലെ ഭരണഘടന തൊട്ടുവണങ്ങിയാണ് മോദി യോഗത്തിനെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളടക്കം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.