100ല്‍ 99 കിട്ടിയെന്ന ധാരണയിലാണ് ആഘോഷിക്കുന്നതെന്നും 543 ലാണ് 99 സീറ്റ് കിട്ടിയതെന്ന കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുലിനെ കുട്ടിയോട് ഉപമിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
'ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നു, 99 മാര്‍ക്ക് നേടിയ ഒരു കുട്ടി ഉണ്ടായിരുന്നു, അവന്‍ അത് എല്ലാവരേയും കാണിക്കുമായിരുന്നു, 99 എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ അവനെ വളരെയധികം പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ ഒരു ടീച്ചര്‍ വന്നു ചോദിച്ചു നിങ്ങള്‍ എന്തിനാണ് മധുരം വിതരണം ചെയ്യുന്നതെന്ന്..? 100-ല്‍ 99 അല്ല, 543-ല്‍ 99 ആണ് കിട്ടിയതെന്ന് ആ ടീച്ചര്‍ക്ക് പറയണമെന്നുണ്ടായിരുന്നു. തോല്‍വിയില്‍ നിങ്ങള്‍ ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് ഇപ്പോള്‍ ആ കുട്ടിയോട് ആരാണ് വിശദീകരിക്കുക'- പ്രധാനമന്ത്രി ലോക്‌സഭയില്‍ ചോദിച്ചു.
advertisement
1984ലെ തിരഞ്ഞെടുപ്പിന് ശേഷം 10 ലോക്സഭാ തിരഞ്ഞെടുപ്പുകളാണ് രാജ്യത്ത് നടന്നത്. എന്നാല്‍, ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് 250 കടക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ 99 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയതെന്നും മോദി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് നിയമസഭകളിലേക്ക് കൂടി തിരഞ്ഞെടുപ്പ് നടന്നു. നാലു സംസ്ഥാനങ്ങളിലും എന്‍ഡിഎ സഖ്യം വന്‍വിജയം നേടി. ഒഡീഷയിലെ ജനങ്ങളും ബിജെപിയെ അനുഗ്രഹിച്ചു. മൂന്നാംതവണയും തങ്ങള്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ രാജ്യത്തെ ജനങ്ങള്‍ തങ്ങളെ തിരഞ്ഞെടുത്തു. ചില ആളുകളുടെ വേദന തനിക്ക് മനസിലാകും. തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിച്ചിട്ടും അവര്‍ക്ക് വലിയ പരാജയം നേരിടേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ദീര്‍ഘകാലം രാജ്യം പ്രീണനരാഷ്ട്രീയത്തിന് സാക്ഷ്യംവഹിച്ചു. എന്നാല്‍, ഞങ്ങള്‍ പ്രീണനത്തിന് പകരം സംതൃപ്തിപ്പെടുത്തുന്ന സമീപനം സ്വീകരിച്ചു. എല്ലാവര്‍ക്കും നീതി ആര്‍ക്കും പ്രീണനമില്ലെന്ന സമീപനം- എന്നതായിരുന്നു നയം. അഴിമതിയോട് സഹിഷ്ണതയില്ലെന്ന സമീപനത്തിന് ജനങ്ങളുടെ പിന്തുണ ലഭിച്ചു. ഇന്ത്യ ആദ്യം എന്ന ആശയമാണ് മുന്നോട്ടുനയിച്ചത്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാനുള്ള ക്യാമ്പയിന് തിരഞ്ഞെടുപ്പില്‍ അനുഗ്രഹം ലഭിച്ചു'; മോദി പറഞ്ഞു.
'മണിപ്പുര്‍... മണിപ്പുര്‍...' മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉടനീളം പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. അംഗങ്ങളോട് സഭയുടെ നടുത്തളത്തില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചതിന് സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ ശാസിച്ചു. 'ഏകാധിപത്യം അനുവദിക്കില്ല', 'മണിപ്പുരിന് നീതി' എന്നീ മുദ്രാവാക്യങ്ങളും നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി.
ഭരണമുന്നണി അംഗങ്ങള്‍ പ്രധാനമന്ത്രിയെ ഡെസ്‌കില്‍ അടിച്ച് സ്വാഗതംചെയ്തു. പ്രധാനമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം വലിയ ശബ്ദമുണ്ടാക്കി. മണിപ്പുരിനെക്കുറിച്ച് മോദി സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
കഴിഞ്ഞദിവസം മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടുത്ത വിമര്‍ശനം ഉയർത്തിയിരുന്നു. എന്നാല്‍, ബിജെപിയുടെ വിമര്‍ശനത്തിന് പിന്നാലെ ചൊവ്വാഴ്ച രാഹുലിന്റെ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ സ്പീക്കര്‍ നീക്കംചെയ്തിരുന്നു.