” കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് റോസ്ഗര്‍ മേളയുടെ ഉദ്ദേശ്യം. യുവാക്കള്‍ക്ക് അര്‍ത്ഥവത്തായ അവസരങ്ങള്‍ നല്‍കാനും അവരെ ശാക്തീകരിക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. ദേശീയ വികസനത്തില്‍ പങ്കാളികളാകാനും ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നിരവധി തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ട്രെയിന്‍ മാനേജര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, സീനിയര്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ഇന്‍സ്‌പെക്ടര്‍, എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിതരായവര്‍ക്ക് കര്‍മ്മയോഗി പ്രാരംഭ് കോഴ്‌സ് വഴി പരിശീലനം നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്‌സാണ് കര്‍മ്മയോഗി പ്രാരംഭ്.
advertisement
ഇക്കഴിഞ്ഞ നവംബര്‍ 22ന് രാജ്യത്ത് 45 കേന്ദ്രങ്ങളിലായി 71000 പേര്‍ക്ക് പ്രധാനമന്ത്രി നിയമനം ഉത്തരവ് നല്‍കിയിരുന്നു. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റോസ്ഗാര്‍ മേളയുടെ ഭാഗമായാണ് നിയമന ഉത്തരവ് നല്‍കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22നും 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിരുന്നു.
കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും തസ്തികകളിലെ ഒഴിവുകള്‍ വിലയിരുത്തിയ ശേഷമാണ് ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, എല്‍ഡിസികള്‍, സ്റ്റെനോഗ്രാഫര്‍മാര്‍, പിഎമാര്‍, ആദായ നികുതി ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
Also read- സിപിഐ,എൻസിപി, തൃണമൂൽ ഇനി ദേശീയ പാർട്ടികളല്ല
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിതെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ഇത് ഒരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും പരിപാടി സംഘടിപ്പിച്ചിരുന്നില്ല. കൂടാതെ, പുതിയ റിക്രൂട്ട്മെന്റുകള്‍ക്കായി നിയമന ഉത്തരവുകള്‍ വിതരണം ചെയ്യുന്ന പരിപാടി ഇന്ത്യയിലെ 45 സ്ഥലങ്ങളില്‍ നടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.