മ്യാന്‍മാര്‍, തായ്‌ലന്റ്, കമ്പോഡിയ, ലാവോസ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയ 750 മലയാളികള്‍ ഇതുവരെ നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഇതില്‍ പകുതിയിലധികം പേരും അതത് രാജ്യങ്ങളിലെ സൈബര്‍ തട്ടിപ്പ് സംഘങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കാം എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ അഞ്ച് രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചതോടെ പോലീസിലെ സൈബര്‍ അന്വേഷണ വിഭാഗവും കേന്ദ്ര ഏജന്‍സികളും വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ഒരുങ്ങുകയാണ്. ടൂറിസ്റ്റ് വിസയില്‍ ഈ രാജ്യങ്ങളിലേക്ക് പോയതിന് ശേഷം ഇതുവരെ തിരികെ വരാത്തവരുടെ ഡാറ്റാബേസ് തയ്യാറാക്കി വരികയാണ് അന്വേഷണ എജന്‍സികള്‍.
advertisement
ഇത്തരത്തില്‍ തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായവരുടെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചുറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.
"ഇവരില്‍ ചിലര്‍ വിസാ കാലാവധി കഴിഞ്ഞ ശേഷം തങ്ങളുടെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്നുണ്ടാകും. ചിലര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയിരിക്കാനും സാധ്യതയുണ്ട്. കാണാതായവരില്‍ പകുതിയിലേറെ പേരും അതത് രാജ്യങ്ങളിലെ പല സംഘങ്ങളിലും ചേര്‍ന്നിരിക്കാനും സാധ്യതയുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അത്തരം ക്രിമിനല്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും," പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമാണ് വിദേശ രാജ്യങ്ങളിലെ സൈബര്‍ തട്ടിപ്പുകളുടെ ഭാഗമായെന്ന് സംശയിക്കുന്ന മലയാളികളെ തിരികെ നാട്ടിലെത്തിച്ചത്. കഴിഞ്ഞ 18 മാസത്തിനിടെ 120 മലയാളികളെയാണ് ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നായി നാട്ടിലെത്തിച്ചത്.
വിദേശത്ത് ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ ചിലര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഇന്ത്യക്കാരില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഭൂരിഭാഗം പേരും കോള്‍ സെന്ററുകളിലാണ് ജോലി ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇരകളുടെ വിവരങ്ങള്‍ ശേഖരിച്ച് വ്യാജ സാമ്പത്തിക പദ്ധതികളില്‍ ചേരാന്‍ അവരെ പ്രേരിപ്പിക്കുകയെന്നതായിരുന്നു ഇവരുടെ ജോലി.
ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ സൈബര്‍ തട്ടിപ്പ് സംഘങ്ങളാണ് ഇവരെ ആ കെണിയില്‍ പെടുത്തിയത്. എന്നാല്‍ ചിലര്‍ സ്വമേധയാ ഈ ജോലി ചെയ്യാന്‍ മുന്നോട്ട് വരികയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തൊഴിലുടമയില്‍ നിന്നുള്ള മോശം പെരുമാറ്റം നേരിടുന്നതിനാല്‍ നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നതായി പലരും പോലീസിനെ അറിയിച്ചിരുന്നു. പലരുടെയും കൈയ്യില്‍ യാത്ര രേഖകള്‍ പോലുമുണ്ടായിരുന്നില്ല. തൊഴിലുടമ ഇതെല്ലാം കൈവശപ്പെടുത്തിയതായി പലരും പറഞ്ഞു. ഈ മൂന്ന് രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസി മുഖേനയുള്ള ഇടപെടലാണ് ഇവരെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്.
